Monday, 2 August 2021

ഇസ്‌ലാമിക വിശ്വാസം [ഒരു വിശ്വാസശാസ്ത്ര നോവൽ]

ഒന്ന്

         

അഹ്മദ് മുസ്‌ലിയാർ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നു. ചുറ്റുമൊന്ന്  കണ്ണോടിച്ചു. കൗതുകകരമാമായ ആ കാഴ്ച തന്നെ ആഹ്ളാദ ഭരിതനാക്കി. ലബീബും സഈദും പള്ളിയുടെ ഒരു മൂലയിൽ ഓതി കൊണ്ടിരിക്കുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സമർത്ഥരും പഠന തൽപ്പരരുമായ രണ്ടു വിദ്യാർത്ഥികൾ.


ഓത്ത് മൂത്ത് സംവാദമായി മാറിയിരിക്കുന്നു. നല്ല ആവേശത്തിലാണ് രണ്ടുപേരും.

ഇസ്‌ലാമിക് തിയോളജിയിലെ സുപ്രധാന കിതാബായ ശർഹുൽ അഖാഇദാണ് ഇരുവരുടെയും കൈകളിൽ. രണ്ടാളും സംവദിക്കുന്നത് ദൂരെ നിന്ന് അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ് നജീബ്.


വിശ്വാസ ശാസ്ത്രത്തിലെ ചെറിയ കിതാബായ ജൗഹറതു തൗഹീദ് അധ്യായനം നടത്തുന്ന ചെറിയ വിദ്യാർത്ഥിയാണ് നജീബ്. ചെറിയ കിതാബാണ് ഓതുന്നതെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ബുദ്ധിമാനാണ് അവൻ. അതിനാൽ വിശ്വാസ ശാസ്ത്രം അവനൊരു ഹരമാണ്. അഹ്മദ് മുസ്‌ലിയാരുടെ അനിതരസാധാരണമായ പാഠനരീതിയും അതിനൊരു കാരണമാണ്.


അഹ്മദ് മുസ്‌ലിയാർ മൂന്നു പേരെയും  അടുത്തേക്ക് വിളിച്ചു. സ്നേഹത്തോടെ ഒന്ന് മന്ദഹസിച്ചു. എന്നിട്ട് നിവർന്നിരുന്ന് ലബീബിനെയും സഈദിനെയും മൃദുലമായി തലോയിട്ട് ചോദിച്ചു : നിങ്ങൾ ഇതു വരെ ഉറങ്ങിയില്ലേ മക്കളേ


സഈദ് : ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ലബീബി നോട് ഞാൻ ചോദിക്കുകയും അവൻ മറുപടി പറയാൻ ശ്രമിക്കുകയുമായിരുന്നു.

ഉസ്താദ് : ആ ചോദ്യങ്ങൾ ഇവിടെയൊന്ന് അവതരിപ്പിക്കൂ സഈദേ


സഈദ് : എന്റെ ഒന്നാമത്തെ ചോദ്യം : എന്താണു ദൈവമെന്ന് നിർവചിക്കാതെ ദൈവമുണ്ടെന്ന് എങ്ങനെ നാം വാദിക്കും ?   


ഉസ്താദ് : നല്ല ചോദ്യം. ഈ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ നമുക്ക് പറയാൻ സാധിക്കും.

 

1. ഒരു കാര്യം ഉണ്ടെന്ന്  വാദിക്കാൻ മാത്രമല്ല, ഇല്ലെന്ന് വാദിക്കാനും അത് എന്താണെന്ന് അറിയലും, നിർവചിക്കലും ആവശ്യമാണ്. അല്ലെങ്കിൽ, എന്ത് ഇല്ലെന്നാണ് വാദിക്കുക.


2. അറിയാത്ത കാര്യങ്ങളെയാണ് നിർവചിക്കേണ്ടത്. എന്താണെന്ന് ഏതൊരാൾക്കും സുഗ്രഹമായ കാര്യം നിർവചിക്കേണ്ട ആവശ്യമില്ല.  എന്താണ് ദൈവമെന്ന് ഭൗതികവാദികൾക്കും അറിയാം. അതുകൊണ്ടാണല്ലോ ദൈവമുണ്ടെങ്കിൽ അവൻ ഇങ്ങനെയാവാൻ പാടില്ല അങ്ങനെയാവാൻ പാടില്ല എന്നെല്ലാം അവർ പറയുന്നത്.


3. പ്രപഞ്ചസ്രഷ്ടാവും നിയന്താവും, പ്രപഞ്ചേതരനുമായ, അനാശ്രിതനും, അനാദ്യനും അനശ്വരനുമായ, സർവ്വ ശക്തനും സർവ്വവിജ്ഞനും സർവ്വസമ്പൂർണനുമായ, അരൂപിയും അമൂർത്തനും, സൃഷ്ടികളോട് ഒരു വിധേനയും സാദൃശ്യം പുലർത്താത്തവനുമായ, ഏക അസ്ഥിത്വമാണ് ദൈവം.


സഈദ് : ലബീബ് പറഞ്ഞത് ഉസ്താദ് പറഞ്ഞ മൂന്നാമത്തെ മറുപടിയാണ്.

ഉസ്താദ് : അല്ലാഹു ബറകത്ത് ചെയ്തു തരട്ടെ. ഇനി പോയി കിടന്നോ. നാളെ മുതൽ ഏതാനും ദിവസങ്ങൾ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുവാനായി നമുക്ക് നീക്കി വെക്കാം. ഇപ്പൊ ഏതായാലും പോയി ഉറങ്ങിക്കോളൂ. 


                          രണ്ട്


പ്രഭാത വാങ്ക് മുഴങ്ങുന്നതിന്റെ അര മണിക്കൂർ മുമ്പ് നജീബ് ഉണർന്നു കഴിഞ്ഞു. ഇന്ന് നടക്കുന്ന ഗഹനമായ ചോദ്യോത്തര വേദിയിൽ മുതിർന്നവരുടെ കൂടെ പങ്കെടുക്കാനുള്ള അതീവ താൽപര്യത്തിലാണ് അവൻ.


പ്രഭാത നമസ്കാരം കഴിഞ്ഞ ഉടനെ മൂന്നുപേരും പെട്ടെന്നുതന്നെ ഉസ്താദിന്റെ സമീപത്തേക്കു നീങ്ങി.

മറ്റു വിദ്യാർഥികളും എത്തിച്ചേർന്നു. ഉപക്രമമില്ലാതെ ഉസ്താദ് തന്നെ വിഷയത്തിലേക്ക് കടന്നു :


ഇന്നലെ ചോദിച്ചതിന്റെ ബാക്കി ചോദിച്ചോളൂ. 

സഈദ് : ദൈവാസ്തിക്യം യുക്തിപരമായി നാം എങ്ങനെ തെളിയിക്കും ? 

   

ഉസ്താദ് : ദൈവാസ്തിക്യത്തിന് അനേകം തെളിവുകളുണ്ട്. ഒന്ന് ഇപ്പോൾ പറയാം :       

നാം അധിവസിക്കുന്ന ഈ പ്രപഞ്ചം പല വിധ മാറ്റങ്ങൾക്കും വിധേയമല്ലേ. 

ലബീബ് : അതെ

ഉസ്താദ് : മാറ്റം ഇല്ലായ്മക്കു ശേഷം നിലവിൽ വരുന്ന പ്രതിഭാസമാണോ അല്ലേ. 

സഈദ് : ഇല്ലായ്മക്കു ശേഷം നിലവിൽ വരുന്നു. 

ഉസ്താദ് : എങ്കിൽ, അതിനൊരു കാരണമുണ്ടാകുമെന്നു വ്യക്തം.


പ്രസ്തുത കാരണവും ഇല്ലായ്മക്കു ശേഷം നിലവിൽ വന്നതാണെങ്കിൽ അതിനു പിന്നിൽ മറ്റൊരു കാരണം ആവശ്യമായി വരും. ആ ശൃംഖല കാരണ മുക്തമായ ആത്യന്തിക കാരണത്തിൽ കലാശിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ, അസംഭവ്യമായ ‹അനന്ത പശ്ചാത്ഗമനം› സംഭവിക്കും.


അതു വരെ മൗനം അവലംബിച്ചിരുന്ന നജീബ് ഇടപെട്ടു : എന്താണ് അനന്ത പശ്ചാത്ഗമനം ? 


ഉസ്താദ് : ഏതൊരു കാര്യം ഉൺമയിലേക്ക് വരുന്നതിനും മുമ്പ് മറ്റൊരു കാര്യം ഉൺയിലേക്ക് വന്നിട്ടുണ്ടെന്ന സങ്കല്പമാണത്. അറബിയിൽ അതിന് തസൽസുൽ എന്നും ആംഗലേയ ഭാഷയിൽ infinite regression എന്നും പറയും.


ലബീബ് : അനന്ത പശ്ചാത്ഗമനം സംഭവ്യമല്ലെന്ന് ഖണ്ഡിതമായി നമുക്ക് തെളിയിക്കാൻ പറ്റുമോ ?


ഉസ്താദ് : എത്രയോ ഖണ്ഡിതമായ തെളിവുകൾ അതിനു പറയാൻ പറ്റും.

അമ്പത് തെളിവുകൾ അവതരിപ്പിച്ച് ഉത്തരേന്ത്യൻ പണ്ഡിതനായ അബ്ദുൽ ഹയ്യ് ലഖ്നവീ (റ) ഒരു കൃതി തന്നെ രചിച്ചിട്ടുണ്ട്. 

നജീബിന്റെ നയനങ്ങൾ അത്ഭുതം കൊണ്ടു വിടർന്നു. 


ഉസ്താദ് തുടർന്നു. ലളിതമായ രണ്ടു തെളിവുകൾ നമുക്കിന്നു പറയാം :

എ. അനന്ത പശ്ചാത്ഗമനം യഥാർത്ഥത്തിൽ സംഭവിച്ചിരുന്നുവെങ്കിൽ, പശ്ചാത്ഗമിച്ചുവെന്ന് കരുതപ്പെടുന്ന കാര്യങ്ങളിൽ ഒരു കാര്യവും നിലവിൽ വരുമായിരുന്നില്ല .


ഉദാഹരണം പറയാം : തമീം തോക്കുമേന്തി നിൽക്കുന്നു, തമീമിനു മുമ്പ് വസീം  വെടിയുതിർക്കാതെ തമീം വെടി വെക്കില്ലെന്നു കരുതുക, വസീമിനു മുമ്പ് നഈം വെടിയുതിർക്കാതെ വസീമും വെടി വെക്കില്ല, നഈമിനു മുമ്പ് മറ്റൊരാൾ വെടിയുതിർക്കാതെ നഈമും വെടി വെക്കില്ല... അതങ്ങനെ നിലക്കാതെ മുന്നോട്ട് പോയാൽ വെടിവെപ്പ് നടക്കില്ലെന്നു വ്യക്തം.


ബി. അനന്ത പശ്ചാത്ഗമനം സംഭവിക്കുകയാണെങ്കിൽ, പശ്ചാത്ഗമിച്ച കാര്യങ്ങളുടെ എണ്ണത്തിൽ നാലിലൊരു കാര്യം അനിവാര്യമായി വരും.


1.  ഒറ്റയാവുക

2. ഇരട്ടയാവുക

3. ഒറ്റയും ഇരട്ടയുമാവുക

4. ഒറ്റയും ഇരട്ടയുമല്ലാതിരിക്കുക


എന്നാൽ, പ്രസ്തുത എണ്ണം ഒറ്റയാണെന്നു പറയാൻ പറ്റില്ല. കാരണം, ഒറ്റ ഇരട്ടയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഇരട്ടയാണെന്നു പറയാനും പറ്റില്ല. കാരണം, ഇരട്ട ഒറ്റയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഒറ്റയും ഇരട്ടയുമാവാനും പറ്റില്ല. കാരണം, ഒറ്റയെന്നാൽ സമമായി ഭാഗിക്കാൻ പറ്റാത്തതും, ഇരട്ടയെന്നാൽ സമമായി ഭാഗിക്കാൻ പറ്റുന്നതുമാണല്ലോ. 


ഒറ്റയും ഇരട്ടയുമല്ല എന്നു പറയാനും പറ്റില്ല. കാരണം, സമമായി ഭാഗിക്കാൻ പറ്റാത്തതുമല്ല സമമായി ഭാഗിക്കാൻ പറ്റുന്നതുമല്ല എന്നാണല്ലോ അതിന്റെ അർഥം. 


പ്രസ്തുത നാലു സാധ്യതതകളും   അസംബന്ധമാണെന്ന് വരുകിൽ, പശ്ചാത്ഗമനവും അസംബന്ധം തന്നെയാണെന്നു വ്യക്തം. 


ഉസ്താദ് പറഞ്ഞ തെളിവുകൾ

കൃത്യമാണെന്ന് ബോധ്യയെങ്കിലും  നജീബിന്റെ ചെറിയ വലിയ മനസ്സിലേക്ക് ഒരു ചോദ്യം തികട്ടി വന്നു. അവൻ പതുക്കെ ചോദിച്ചു :

ദൈവം അനാദ്യനാണെന്നു നാം വിശ്വസിക്കുന്നു. അനാദ്യത്വം എന്നാൽ, കാലങ്ങളുടെ അനന്ത പശ്ചാത്ഗമനമല്ലേ ?


നജീബിന്റെ ചോദ്യം ഉസ്താദിന് നന്നേ ഇഷ്ടപ്പെട്ടു. സ്വതസിദ്ധമായ ചിരിയോടെ ഉസ്താദ് പ്രതികരിച്ചു.


അല്ല നജീബ്, ദൈവം അനാദ്യനാവുക എന്നു പറഞ്ഞാൽ ദൈവത്തിലൂടെ അനന്ത കാലങ്ങൾ കടന്നു പോവുകയെന്ന് അർത്ഥമില്ല. മറിച്ച്,  ‹അനാദ്യത്വം› ദൈവത്തിൽ പ്രയോഗിക്കപ്പെടുന്നത്, അവൻ ഇല്ലായ്മക്കു ശേഷം ഉണ്ടായവനല്ല എന്ന അർത്ഥത്തിലാണ്.


കാരണം, പ്രപഞ്ചവും ചലനങ്ങളും നിലവിൽ വന്നതിനു ശേഷം പ്രപഞ്ചത്തിനകത്ത് നിലവിൽ വന്ന ഒരു സാങ്കല്പിക പ്രതിഭാസം മാത്രമാണു കാലം. അപ്പൊ, ദൈവത്തിന് അതൊരിക്കലും ബാധകമായിരിക്കില്ലല്ലോ. ഉസ്താദ് പറഞ്ഞു നിറുത്തി. നജീബും കൂടെ മറ്റുള്ളവരും, മറുപടി തങ്ങൾക്കു ബോധ്യമായെന്ന അർത്ഥത്തിൽ തലയാട്ടി.               

          


                               മൂന്ന്


പള്ളിയുടെ സമീപം താമസിക്കുന്ന, എല്ലാ നിസ്കാരത്തിനും സ്ഥിരമായി വരാറുള്ള ഒരാളാണ് ആലി ഹാജി. അദ്ദേഹത്തിന് ആറു മക്കളുണ്ട്. മൂന്ന് ആണും മൂന്ന് പെണ്ണും. മൂത്ത മകൻ എൻജിനീയർ വിദ്യാർത്ഥിയാണ്. ഒരു ദിവസം ആലി ഹാജി ഓടിക്കിതച്ചു വരുന്നത് നജീബ് കണ്ടു.


പള്ളിയുടെ താഴെ നിലയിലെ ഉസ്താദിന്റെ റൂം ലക്ഷ്യമാക്കിയാണ് ഹാജിയാരുടെ വരവ്. അസാധാരണമായ എന്തോ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് മുഖം കണ്ടാൽ അറിയാം. ഹാജിയാർ ഉസ്താദിന്റെ റൂമിന്റെ അടുത്ത് എത്തി സലാം ചൊല്ലിയ ശേഷം നീട്ടി വിളിച്ചു ഉസ്താദേ..


ഉസ്താദ് അപ്പോൾ ഗ്രന്ഥ പരായണത്തിലായിരുന്നു. ഹാജിയാരെ കണ്ട പാടെ കിതാബ് പൂട്ടി വെച്ചു. മർഹബാ.. വരൂ ഹാജ്യേരേ.. ഹാജിയാരെ സ്വീകരിച്ചിരുത്തീട്ട് ഉസ്താദ് ചോദിച്ചു. എന്തേ എന്തു പറ്റി ? ആമുഖങ്ങളൊന്നും കൂടാതെ ഹാജിയാർ പറഞ്ഞു. ഉസ്താദേ ന്റെ മോൻ അയ്യൂബ്ന് ഔടെ പോയാരെ നിസ്കാരൊംന്നുല്ല്യ. 


ഉസ്താദ് : അവന് എന്തു സംഭവിച്ചു. നാട്ടിൽ വരുമ്പോഴെല്ലാം പള്ളിയിലേക്ക് അവൻ വന്നിരുന്നല്ലോ . 

ഹാജിയാർ : ഒക്കീലും ഓൻക്കൊരു സംശയാ. ഔടെ ചെന്നാരെ ഓന്റെ സ്വഭാവൊം മാറീക്ക്ണ് ഓന്റെ കൂട്ട്കെട്ട് മോശാണ്ന്നാ തോന്ന്ണത്. ഉസ്താദ് പൊരീക്കൊന്ന് വരണം. 


ഉസ്താദ് പെട്ടെന്നു തന്നെ ഡ്രസ്സെല്ലാം മാറ്റി ലബീബിനെയും നജീബിനെയും തന്റെ കൂടെ കൂട്ടി ഹാജിയാരുടെ വീട്ടിലേക്കു നടന്നു.  

വരാന്തയിൽ മകൻ ഇരുന്നിരുന്നു. അവൻ എന്തോ പിറുപിറുക്കുന്നുണ്ട്. വിളറിയ മുഖത്തോടെ അവരെ അവൻ എതിരേറ്റു. മുമ്പത്തെ ശോഭയെല്ലാം മങ്ങിപ്പോയിരിക്കുന്നു.


ഉസ്താദ് അവനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്ത് സമീപം പിടിച്ചിരുത്തി. അവനോട് കുശലങ്ങളന്വേഷിച്ചു. അപ്പോഴേക്കും തണുത്ത മധുര പാനീയവുമായി ആലി ഹാജി എത്തി. ഉസ്താദേ.. ഇവന് എന്തൊക്കെയോ സംശങ്ങളാ അതൊക്കെ ഉസ്താദൊന്ന് തീർത്ത് കൊട്ത്ത് ന്റെ മോനെ ഒന്ന് രക്ഷപ്പെടുത്തി തരണം. ഹാജിയാർ ഗദ്ഗദകണ്ഠനായി.

ഉസ്താദ് : എന്താ അയ്യൂബേ ബാപ്പ പറയുന്നത്. നിന്നെ ഇപ്പൊ പള്ളിയിലേക്കൊന്നും കാണാറില്ലല്ലോ നീ ഇവിടെ ഉണ്ടാകാറില്ലേ 


അയ്യൂബ് : ദൈവമുണ്ടെന്ന് ഉസ്താദ് എനിക്ക് തെളിയിച്ചു തന്നാൽ ഞാൻ പള്ളിയിലേക്ക് വരാം. 

ഉസ്താദ് : ഓഹോ അതായിരുന്നോ കാര്യം. തെളിവുകൾ ഞാൻ പറയാം. മനസ്സിലാകാത്തത് ചോദിക്കണം. അയ്യൂബ് തലയാട്ടുക മാത്രം ചെയ്തു.

 

ഉസ്താദ് : (അവന്റെ കയ് പിടിച്ചിട്ട്) എന്നാൽ നമുക്ക് തുടങ്ങാം. ആദ്യം ഹൃസ്വമായൊരു തെളിവ് ഞാൻ പറയാം : പ്രപഞ്ചം പദാർത്ഥളുടെ ഒരു സമുച്ചയമാണ്. ശരിയാണോ അല്ലേ 

അയ്യൂബ് : ശരിയാണ്.

ഉസ്താദ് : എങ്കിൽ, ഇടംപിടിക്കാതെ അതു നിലനിൽക്കില്ല. ശരിയാണോ അല്ലേ

അയ്യൂബ് : ശരിയാണ്. 

ഉസ്താദ് : എല്ലായിടത്തും അത് സ്ഥിതി ചെയ്യുകയുമില്ല. ഒരിടത്ത് സ്ഥിതി ചെയ്യണമെങ്കിൽ ബാഹ്യ കാരണം അനിവാര്യവുമാണ്.


അയ്യൂബ് : ഒരേ വസ്തു എല്ലായിടത്തും സ്ഥിതി ചെയ്യുകയില്ല എന്നു നിങ്ങൾ പറഞ്ഞത് ശരിയാണ്.

എന്നാൽ, ഒരിടത്ത് സ്ഥിതി ചെയ്യണമെങ്കിൽ ബാഹ്യ കാരണം അനിവാര്യമാണെന്നു പറഞ്ഞത് മനസ്സിലായില്ല.


ഉസ്താദ് : ബാഹ്യ കാരണം അനിവാര്യമാണെന്നു പറയാൻ കാരണം, പ്രപഞ്ചത്തിനു മുന്നിൽ എല്ലാ ഇടങ്ങളും പരസ്പരം തുല്യമാണ്. എങ്കിൽ, ഒന്നിന് മറ്റൊന്നിനേക്കാൾ പ്രാമുഖ്യം ലഭിക്കാൻ ബാഹ്യ കാരണം അനിവാര്യമാണല്ലോ. ഉദാഹരണത്തിന്, ത്രാസിന്റെ ഒരു തട്ട്, മറ്റെ തട്ടിനേക്കാൾ വെറുതെ/ തനിയെ കനം തൂങ്ങുകയില്ല. പ്രപഞ്ചേതരമായ പ്രസ്തുത കാരണമാണു ദൈവം. 


ഉസ്താദ് തുടർന്നു : ലളിതമായ ഒന്നുരണ്ട് തെളിവുകൾ കൂടി അവതരിപ്പിക്കാം

1. പ്രപഞ്ചമാസകലം വ്യവസ്ഥാപിതവും, മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും  അനുഗുണവുമായ, ക്രമത്തിൽ ഡിസൈൻ ചെയ്യപ്പെട്ടത് നാം കാണുന്നു. ഭൂമിയിൽ നിന്ന് നിർണിത അകലത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്നു. അതിനേക്കാൾ ഭൂമിയോട് അത് അടുക്കുകയോ അകലുകയോ ചെയ്തിരുന്നെങ്കിൽ ഭൂമി വാസയോഗ്യമാകുമായിരുന്നില്ല.


ഭൂമിയിൽ മനുഷ്യർക്കും ഇതര ജീവികൾക്കും ജീവിക്കാനാവശ്യമായ വായുവും മഴയും വെയിലും ആഹാരവും മറ്റു വിഭവങ്ങളും ആവശ്യമായ തോതിൽ സൂക്ഷ്മതയോടെ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങൾ മുതൽ അത്യന്തം സങ്കീർണ്ണമായ ആന്തരികാവയവങ്ങൾ വരെ അതീവ കൃത്യതയോടെ സംവിധാനിക്കപ്പെട്ടിരിക്കുന്നു. 

 

വിജ്ഞനും ശക്തനും സമ്പൂർണനുമ‌ായ ഒരു ഡിസൈനറുടെ സാന്നിധ്യം ഉച്ചൈസ്തരം അത് വിളിച്ചോതുന്നു. «വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ ഒന്നിനു പിറകെ മറ്റൊന്നായുള്ള മാറ്റത്തിലും, ജനങ്ങള്‍ക്കുപയോഗമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും അന്തരീക്ഷത്തില്‍ നിന്നു അല്ലാഹു മഴവര്‍ഷിച്ചു തന്നിട്ട് തദ്വാരാ നിര്‍ജീവതക്കു പിറകെ ഭൂമിക്കു ജീവന്‍ നല്‍കിയതിലും എല്ലാതരം ജീവജാലങ്ങളെയും അതില്‍ വ്യാപിപ്പിച്ചതിലും കാറ്റുകളെ ചലിപ്പിക്കുന്നതിലും അന്തരീക്ഷത്തില്‍ ആജ്ഞാനുവര്‍ത്തിയാക്കപ്പെട്ട മേഘങ്ങളിലും ഗ്രഹിക്കുന്ന ജനങ്ങൾക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച» (വി ഖുർആൻ 2/164)


2. നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ് : “ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്‌വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?”


നജീബ് അയ്യൂബിനെയും ഉസ്താദിനെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു

അയ്യൂബിന്റെ മുഖഭാവം അനുകൂലമായി വരുന്നത് അവൻ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ  മുമ്പത്തേക്കാൾ ഒരു തിളക്കം. തെളിവുകൾ അവനെ കീഴടക്കിയെന്നു മനസ്സിലായി.


                             നാല്


ഇന്നലെ നടന്ന ചർച്ചയിൽ ഉസ്താദ് രണ്ടാമത് അവതരിപ്പിച്ച തെളിവുമായി ബന്ധപ്പെട്ട് സഈദിന് ഒരു സംശയം. കൃത്യമായ ഉത്തരം തേടി അവൻ ലബീബിനെയും നജീബിനെയും കൂട്ടി ഉസ്താദിന്റെ റൂമിലേക്ക് നടന്നു. അവരെ കണ്ടപ്പോൾ ഉസ്താദ് ചെറു പുഞ്ചിരിയോടെ ചോദിച്ചു : അല്ലാ, പുതിയ വല്ല ചോദ്യവും കിട്ടിയോ 


സഈദ് : ഉസ്താദ് ഇന്നലെ പ്രപഞ്ചത്തിന് ഒരു ഡിസൈനർ അനിവാര്യമാണെന്ന് തെളിയിച്ചു. എന്നാൽ, അവനെ ആര് ഡിസൈൻ ചെയ്തു ?

ഉസ്താദ് : ദൈവം പദാർത്ഥവും സങ്കീർണ്ണനുമൊന്നും അല്ല. സങ്കീർണമായതിനെ ഡിസൈൻ ചെയ്യുന്നവൻ സങ്കീർണനാവണം എന്നൊന്നുമില്ല. മറിച്ച്, ഡിസൈനിങ്ങിനുള്ള അറിവ്, കഴിവ്, നിർണയാധികാരം എന്നിവ അവന് ഉണ്ടായാൽ മതി.

സഈദ് : അവൻ സമ്പൂർണ്ണനാണ്, സമ്പൂർണ്ണത അവന് ആരു നൽകി ? എന്നാണുദ്ദേശിച്ചത്. 


ഉസ്താദ് : അവന്റെ ഗുണങ്ങൾ അനിവാര്യമാണ്. അവയ്ക്ക് ഇല്ലാതിരിക്കുകയെന്ന സാധ്യത ഒട്ടുമില്ല. അപ്പൊ ഉൺമയ്ക്ക് ഇല്ലായ്മയേക്കാൾ പ്രാമുഖ്യം നൽകുന്ന ബാഹ്യശക്തിയുടെ  ഇടപെടൽ അവിടെ ആവശ്യമില്ല. 


എന്നാൽ, പ്രാപഞ്ചിക ഗുണങ്ങൾ അങ്ങനെയല്ലല്ലോ, വിവിധ സന്ദർഭങ്ങളിലും ഇടങ്ങളിലും,  വ്യത്യസ്ത രൂപഭാവങ്ങളും ഗുണങ്ങളും പ്രപഞ്ചം സ്വീകരിക്കുന്നതിൽ നിന്നും മനുഷ്യ കരങ്ങളുടെ ദുഷ്ചെയ്തിയാലോ മറ്റോ അവയിൽ അസ്വാഭാവികത പ്രകടമാകുന്നതിൽ നിന്നും അവ അനിവാര്യമല്ലെന്നു നമുക്ക് ഗ്രഹിക്കാൻ കഴിയുമല്ലോ.


നജീബ് അപ്പോൾ മറ്റൊരു ചോദ്യം തൊടുത്തു വിട്ടു : ഭൗതിക വാദികൾ പലപ്പോഴും ചോദിക്കാറുണ്ട് : അവിശ്വാസികൾ നിരന്തരം വിമർശിച്ചിട്ടും അള്ളാഹു എന്തെ പുറത്തു വരാത്തത് ? ഇതിനോട് എങ്ങനെ പ്രതികരിക്കും.


ഉസ്താദ് : പുറത്തുവരാൻ എന്തിന്റെയോ അകത്ത് ഒളിച്ചിരിക്കുന്നവനൊന്നുമല്ല അല്ലാഹു. അവൻ അമൂർത്തനും അരൂപിയും സ്ഥലകാല സങ്കല്പങ്ങൾക്ക് അതീതനുമാണ്.


അല്ലാഹു എന്താണ് പ്രത്യക്ഷപ്പെടാത്തത് എന്നാണ് ചോദ്യമെങ്കിൽ, അവൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണു മറുപടി. പക്ഷെ, നഗ്നനേത്രങ്ങളിലേക്കല്ല, ധിഷണകളിലേക്ക്. 


ധിഷണ കൊണ്ടുള്ള ദർശനത്തെ അവഗണിക്കുകയും അല്ലാഹുവിനെയും, അവന്റെ ദൂതൻമാരെയും, നിയമസംഹിതകളെയും, പുച്ഛിച്ചു തള്ളുകയും ചെയ്യുന്നവർക്ക് നൽകാനുള്ളതല്ല സൗഭാഗ്യങ്ങളിൽ ഏറ്റവും വലിയ സൗഭാഗ്യമായ, നഗ്നനേത്രം കൊണ്ടുള്ള ദർശനം.


                              അഞ്ച്


ലബീബ് അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്! ലബീബേ...പിന്നിൽ നിന്നും വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.

ലബിന്റെ ബാല്യകാല സുഹൃത്ത് ജബ്ബാർ. അവനിപ്പോൾ ഭൗതിക വാദിയാണ്. ചോദ്യങ്ങൾ ചോദിച്ച് ആളുകളെ സംശയാലുക്കളാക്കൽ അവനൊരു ഹോബിയാണ്.


ലബീബ് : താൻ ഇന്ന് പുതിയ എന്തെങ്കിലും കെണിയുമായി ഇറങ്ങിയതിണോ 

ജബ്ബാർ : ഒരു കാര്യം ചോദിക്കട്ടെ. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ്.


പ്രപഞ്ചം അല്ലാഹു സൃഷ്ടിച്ചതാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ, അല്ലാഹുവിനെ ആരു സൃഷ്ടിച്ചു?

ലബീബ് : ഇമ്മിണി ബല്യ ചോദ്യമാണല്ലോ. എന്നാൽ മറുപടി പിടിച്ചോ. ഒന്നല്ല രണ്ടെണ്ണം. ഇനി ഇതുമായി ഈ വഴിക്ക് വന്നേക്കരുത്


മറുപടി 1 : പ്രപഞ്ചം അനാദിയല്ലാത്തത് കൊണ്ട് അതിനൊരു സ്രഷ്ടാവു വേണമെന്നാണ് ദൈവവിശ്വാസികളുടെ വാദം, പ്രപഞ്ചം അനാദിയായത് കൊണ്ട് സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നാണ് ദൈവനിഷേധികൾ വാദിക്കുന്നത്. എങ്കിൽ, അനാദ്യമായതിന് സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും അനാദിയല്ലാത്തതിന് സ്രഷ്ടാവു വേണമെന്നും ഇരുപക്ഷവും അംഗീകരിക്കുന്നു. 


മറുപടി 2 : വെള്ളം, ഉപ്പു രസം കിട്ടാൻ ഉപ്പിനെ ആശ്രയിക്കുന്നു. എന്നാൽ, ഉപ്പ്, ഉപ്പു രസം കിട്ടാൻ മറ്റൊരു ഉപ്പിനെ ആശ്രയിക്കുന്നില്ല. കാരണം : ഉപ്പു രസം അതിന്റെ സഹജ ഗുണമാണ്. പൂജ്യം, മൂല്യ ലബ്ധിക്ക് എണ്ണൽ സംഖ്യയെ ആശ്രയിക്കുന്നു. എന്നാൽ, എണ്ണൽ സംഖ്യ മൂല്യ ലബ്ധിക്ക് മറ്റൊരു സംഖ്യയെ ആശ്രയിക്കുന്നില്ല. കാരണം : മൂല്യം അതിന്റെ സഹജ ഗുണമാണ്.


തഥൈവ, അനാദിയല്ലാത്ത പ്രപഞ്ചം ഉൺമ കൈവരിക്കാൻ സ്രഷ്ടാവിനെ ആശ്രയിക്കുന്നു. എന്നാൽ, സ്രഷ്ടാവ് മറ്റൊരു സ്രഷ്ടാവിനെ ആശ്രയിക്കുന്നില്ല. കാരണം : ഉൺമ സ്രഷ്ടാവിന്റെ സഹജവും അനിവാര്യവും അനാദ്യവുമായ ഗുണമാണ്. 

മറ്റൊരു വാക്കിൽ : ഇല്ലാത്ത വസ്തു, അതിനെ ഉണ്ടാക്കാതെ ഉണ്ടാവില്ല, ഉള്ള വസ്തുവിനെ ഉണ്ടാക്കേണ്ട കാര്യവുമില്ല.


ജബ്ബാർ : (ജാള്യതയോടെ) പ്രപഞ്ചം അനാദിയല്ലെന്ന് നീ തെളിയിക്ക് ? 

ലബീബ് : പ്രപഞ്ചം അനു നിമിഷം പരിവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ശരിയാണോ അല്ലേ

ജബ്ബാർ : ശരിയാണ്.

പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജമായൊരു ഗുണല്ല. 

ജബ്ബാർ : എന്ത് കൊണ്ട് 

ലബീബ് : സഹജ ഗുണമായിരുന്നുവെങ്കിൽ,  അനന്തതയിലേക്ക് അത് പശ്ചാത്ഗമിക്കുമായിരുന്നു. പശ്ചാത്ഗമനം സംഭവ്യമല്ലെന്ന് നിനക്കു ഞാൻ മുമ്പൊരിക്കൽ ബോധ്യപ്പെടുത്തി തന്നതാണല്ലോ.


സഹജ ഗുണമല്ലെങ്കിൽ, പരിവർത്തനത്തെ തുടർന്ന് നിലവിൽ വന്ന ഗുണങ്ങളും സമാനമായ മുൻ ഗുണങ്ങളും പ്രപഞ്ചാതീതനായ സ്രഷ്ടാവ് ഉണ്ടാക്കിയതാണ്. അപ്പോൾ അവ അനാദിയല്ല. അനാദിയല്ലാത്ത ഗുണങ്ങളിൽ നിന്നും മുക്തമല്ലാത്ത പ്രപഞ്ചവും അനാദിയല്ലെന്നു ഗ്രഹിക്കാം. അല്ലെങ്കിൽ, പ്രസ്തുത ഗുണങ്ങൾ അനന്തതയിലേക്ക് പശ്ചാത്ഗമിക്കും.


ജബ്ബാർ : സ്രഷ്ടാവും അനാദ്യനല്ലാതിരുന്നു കൂടേ.

ലബീബ് : സ്രഷ്ടാവ് അനാദ്യനല്ലെങ്കിൽ, അവൻ പ്രപഞ്ചത്തിന്റെ ഭാഗമാണെന്നും മറ്റൊരു സ്രഷ്ടാവ് അവന് ആവശ്യമാണെന്നും വരും. രണ്ടാമൻ അനാദ്യനല്ലെങ്കിൽ അവനും അങ്ങനെ തന്നെ. മൂന്നാമതും നാലാമനുമെല്ലാം തഥൈവ... പ്രസ്തുത ശൃംഖല അനാദ്യനും അനാശ്രിതനുമായ യഥാർത്ഥ സ്രഷ്ടാവിൽ അവസാനിച്ചില്ലെങ്കിൽ, പശ്ചാത്ഗമനം അവിടെയും സംഭവിക്കും.


                                   ആറ്


മംഗലാപുരത്തു നിന്ന് കോയമ്പത്തൂർ പോകുന്ന ട്രൈൻ അതിശീഘ്രം ഓടികൊണ്ടിരിക്കുകയാണ്. ആറാമത്തെ കമ്പാർട്ട്മെന്റിൽ വിൻഡോക്ക് സമീപമുളള സീറ്റിലിരുന്ന് അഹ്മദ് മുസ്ലിയാർ ന്യൂസ് പേപ്പർ വായിച്ചു കൊണ്ടിരിക്കുന്നു. ചുറ്റിലും അദ്ദേഹത്തിന്റെ പത്തു ശിഷ്യന്മാരും.

വണ്ടി ഏതോ ഒരു സ്റ്റോപ്പിൽ നിർത്തി. ക്ലീൻ ഷേവ് ചെയ്ത ഒരാൾ കയറിവന്ന് അടുത്ത സീറ്റിൽ ഇരുന്നു. തടിച്ച ശരീരം. ഇരുണ്ട നിറം.

അരമണിക്കൂർ നേരം ഒരക്ഷരം അയാൾ ഉരിയാടിയില്ല. 


എന്തോ നീരസം അയാളുടെ മുഖത്ത് പ്രകടമാണ്. ഉസ്താദിലെ പ്രബോധകൻ ഉണർന്നു. 

ഉസ്താദ് : നിങ്ങൾ എവിടെയാ 

അയാൾ : കോഴിക്കോട് 

ഉസ്താദ് : നിങ്ങളുടെ പേരെന്താ

അയാൾ : നാസർ

ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞു അയാൾ മിണ്ടാതിരുന്നു.

കുറച്ചുകഴിഞ്ഞ് അയാൾ വിളിച്ചു മോല്യേരേ... ഞാൻ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ :

ഉസ്താദ് : ചോദിച്ചോളൂ 


അയാൾ : ദൈവമാണോ അതോ സ്ഥലവും കാലവുമില്ലാത്ത അവസ്ഥയാണോ ആദ്യമുണ്ടായത് ?

ഉസ്താദ് : ഉണ്ടാവുകയെന്നതിനെ രണ്ടർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.

1. ഇല്ലായ്മക്കു ശേഷം ഉൺമ പ്രാപിക്കുക. ഉദാ : എനിക്കൊരു സംശയം ഉണ്ടായി 

2. നിലവിൽ വരിക. ഉദാ :  ഉൺമയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി. ഇനി പറയാം : ദൈവം, ആദ്യമേ ഉള്ളവനാണ്. ഉണ്ടായവനല്ല. സ്ഥലവും കാലവുമില്ലായ്മ ആദ്യമേ നിലവിലുള്ളതാണ്. നിലവിൽ വന്നതല്ല. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ദൈവത്തിന്റെ ഉൺമയും സ്ഥലകാലങ്ങളുടെ ഇല്ലായ്മയും അനാദ്യമാണ്. ഉൺമയുടെ അനാദ്യത്വം അല്ലാഹുവിൽ പരിമിതവുമാണ്.


മനസ്സിലായോ ഇല്ലേ എന്നൊന്നും വ്യക്തമാക്കാതെ രണ്ടാമത്തെ ചോദ്യവും അയാൾ എടുത്തിട്ടു. എന്നാൽ ഇത്തവണ അദ്ദേഹം അഭിസംബോധന ചെയ്തത് ഉസ്താദേ എന്നായിരുന്നു.

അയാൾ : ഉസ്താദേ. പ്രപഞ്ചം സൃഷ്ടിക്കും മുമ്പ് അല്ലാഹു എന്ത് ചെയ്യുകയായിരുന്നു ? 


ഉസ്താദ് : മൂന്നു കാര്യങ്ങൾ ഈ ചോദ്യത്തിന്റെ മുനയൊടിക്കുന്നു. 

1. അല്ലാഹുവിന്റെ ചെയ്തി സൃഷ്ടിയാണ്. അപ്പോൾ ഈ ചോദ്യത്തിന്റെ അർത്ഥം : ‘അല്ലാഹു വല്ലതും  സൃഷ്ടിക്കും മുമ്പ് എന്തു സൃഷ്ടിക്കുക യായിരുന്നു’ എന്നാണ്. ഇതൊരു മണ്ടൻ [വൈരുധ്യാത്മക] ചോദ്യമാണെന്നു വ്യക്തം.


2. ഒന്നും സൃഷ്ടിക്കാതിരിക്കൽ അല്ലാഹുവിനു ന്യൂനതയല്ല. കാരണം; സൃഷ്ടിക്കുമ്പോൾ നിലവിൽവരുന്ന പൂർണത ഉൺമയാണ്. പ്രപഞ്ചത്തിനാണ് അതു കൈവരുന്നത്, സ്രഷ്ടാവിനല്ല.


എങ്കിൽ, സൃഷ്ടിച്ചാലും ഇല്ലെങ്കിലും സ്രഷ്ടാവിന് യാതൊരു വിധ പൂർണതയും ന്യൂനതയും കൈവരുകയില്ല. ഉൺമയും, ഉൺമ പ്രദാനം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സമ്പൂർണ ശക്തിയും ആദ്യമേ അല്ലാഹുവിനുണ്ട് താനും.


3. മുമ്പും ശേഷവും സമയ സൂചക ശബ്ദങ്ങളാണെങ്കിലും, പ്രപഞ്ചം സൃഷ്ടിക്കപ്പെടും മുമ്പ് എന്ന പ്രയോഗം കാലത്തെ കുറിക്കാനുള്ളതല്ല. പ്രത്യുത ഒന്നുമില്ലായ്മയുടെ / സ്ഥല-കാല രഹിതമായ ശൂന്യതയുടെ  ആവിഷ്കാരം മാത്രമാണത്. 


പ്രപഞ്ചവും, കാലത്തിനു നിദാനമായ ചലനവും, ഉൺമയിലേക്ക് വന്നതിനു ശേഷമാണ് കാലം നിലവിൽ വരുന്നത്. ചലന നിശ്ചലം പോലുള്ള പ്രാപഞ്ചിക ഗുണങ്ങളും, സ്ഥല കാല സങ്കൽപങ്ങളും, സ്ഥല-കാലങ്ങൾ സംവിധാനിച്ച പ്രപഞ്ച ചാലകനായ അല്ലാഹുവിന് ബാധകവുമല്ല.


വസ്തുനിഷ്ഠമായ വിവരണം കേട്ട് അദ്ദേഹം ആശ്ചര്യപെട്ടു നിന്നു. അപ്പോഴേക്കും വണ്ടി അദ്ദേഹത്തിന് ഇറങ്ങാനുള്ള സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു.  ഉസ്താദിനോടും മറ്റും യാത്ര പറഞ്ഞ് അദ്ദേഹം അവിടെ ഇറങ്ങി.


തുടരും


അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

Sunday, 1 August 2021

നിയമത്തിലെ യുക്തിയും നിർവഹണ ബാധ്യതയും

 സന്ദേഹം :

ഇസ്‌ലാമിക ശരീഅത്തിനകത്തെ ശാഖാപരമായ കാര്യങ്ങളിൽ എല്ലാത്തിനും ലോജിക്കൽ റീസണിംഗ് നമുക്ക് സാധ്യമാണോ ?


നിവാരണം :

എല്ലാത്തിനും പ്രത്യേകം പ്രത്യേകം റീസണിംഗ് അവതരിപ്പിക്കാൻ നമുക്ക് കഴിയണമെന്നില്ല. ചില കാര്യങ്ങളുടെ ഹിക്മത് നമുക്ക് അറിയിക്കപ്പെട്ടിട്ടില്ല എന്നതാണു കാരണം

എന്നാൽ, എന്തിന് ഈ നിയമം പിന്തുടരുന്നു എന്ന ചോദ്യത്തിന് “ഇത് ഉടയോന്റെ നിയമമാണ്, നാം അവന്റെ അടിമകളാണ് എന്നത് കൊണ്ട്” എന്ന പൊതുവായ ലോജിക്കൽ റീസണിംഗ് പറയാനാവാത്ത ഒരു ഹുക്മും ഇല്ല താനും. മറ്റൊരു വാക്കിൽ, നിയമ നിർവഹണത്തിലെ യുക്തി നമുക്ക് അറിയാം. എന്നാൽ,

നിയമങ്ങളിലെ യുക്തി അറിയാൻ നാം ബാധ്യസ്ഥരല്ല. 


പിന്നെ, ഉടമസ്ഥനായ ദൈവത്തെ അംഗീകരിക്കാത്തവർക്കു മുമ്പാകെയും നമുക്ക് ഇത് അവതരിപ്പിക്കാം. ദാ  ഇങ്ങനെ : 

നമുക്ക് ഒരു (പരമാധിപനായ) ഉടമസ്ഥൻ ഉണ്ടെങ്കിൽ, (അടിമകളായ) നമുക്ക് മേൽ ഈ നിയമം നടപ്പാക്കാൻ അവന് അധികാരമുണ്ടോ എന്ന് ചോദിക്കുക. ഇല്ലെന്നു പറഞ്ഞാൽ ചോദിക്കുക : പിന്നെ, എങ്ങനെ അവൻ പരമാധികാരിയും നാം അടിമകളുമാകും. 


ഉണ്ടെന്നാണ് അവർ പറയുന്നതെങ്കിൽ പറയുക : 

അപ്പോൾ ഇനി അത്തരം ഒരു ഉടമസ്ഥനുണ്ടോ ? അവൻ ആരെങ്കിലും മുഖേന  ഉപര്യുക്ത നിയമങ്ങൾ നമുക്ക് കൈമാറിയിട്ടുണ്ടോ ? എന്നതു മാത്രമാണ് ചർച്ച ചെയ്തു തീരുമാനിക്കാനുള്ളത്. നമുക്ക് നേരെ ആ ചർച്ചയിലേക്ക് പോകാം.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ഇല്ലാത്തത്, ഉണ്ടാക്കപ്പെടാതെ ഉണ്ടാവില്ല

 സന്ദേഹം : 

ഇല്ലായ്മയിൽ നിന്ന് ഉൺമയിലേക്കു വന്ന വസ്തു തനിയെ (കാരണം / സ്രഷ്ടാവ് ഇല്ലാതെ) ഉൺമയിലേക്ക് വന്നതല്ലെന്ന് പറയുന്നതിന്റെ ന്യായമെന്ത് ? നമ്മുടെ മൈന്റിൽ സെറ്റ് ചെയ്യപ്പെട്ടത് കൊണ്ട് നമുക്കങ്ങനെ തോന്നുന്നതായിരിക്കാൻ സാധ്യതയില്ലേ ?


നിവാരണം : 

വസ്തു ഇല്ലായ്മയിൽ നിന്ന് വന്നുവെന്ന് പറഞ്ഞതിൽ നിന്നും, അതിന് സ്വതേ അനിവാര്യമായ ഒരു അസ്ഥിത്വം (necessary Existence) ഇല്ലെന്നു മനസ്സിലാക്കാം കാരണം : സ്വതേ അനിവാര്യമായിരുന്നെങ്കിൽ ആദ്യം ഒരു ഇല്ലായ്മ അതിനുണ്ടാകില്ലല്ലോ.


ഉൺമയിലേക്ക് വന്നുവെന്ന് പറഞ്ഞതിൽ നിന്ന്, അത്, സ്വതേ അസംഭവ്യമായ (Impossible) കാര്യമല്ലെന്നും മനസ്സിലാക്കാം. 


മറിച്ച്, ഉണ്ടാവാൻ ഉണ്ടാക്കൽ ആവശ്യമായി വരുന്ന, ഇല്ലാതാവാനും ഇല്ലായ്മയിൽ തുടർന്ന് പോകാനും ഇല്ലാതാക്കലോ ഉണ്ടാക്കാതിരിക്കലോ ആവശ്യമായി വരുന്ന, സംഭവ്യമായ (possible) ഒരു കാര്യമാണത്. എങ്കിൽ, തനിയെ എങ്ങനെ അതുണ്ടാകും !


1+1= 2 എന്ന് നമ്മുടെ മൈന്റിൽ സെറ്റ് ചെയ്യപ്പെട്ടത് കൊണ്ട് നമുക്കങ്ങനെ തോന്നുന്നതായിരിക്കാൻ സാധ്യതയില്ലേ എന്നൊരാൾ ചോദിച്ചാൽ ആ ചോദ്യം നിങ്ങളിൽ അശേഷം സംശയം ജനിപ്പിക്കുകയില്ല. ബോധ്യമാണെന്ന ബോധ്യത്തോടു കൂടിയ ബോധ്യമാണ് അതെന്നർത്ഥം. അത്തരമൊരു സുഗ്രഹ ബോധ്യമാണ് ഇല്ലായ്മയിൽ നിന്ന് ഒന്നും തന്നെ തനിയെ ഉണ്ടാവില്ലെന്ന ബോധ്യം


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ഫിസിക്കൽ നിയമങ്ങൾ പര്യാപ്തമോ !

 സന്ദേഹം : 

പ്രാപഞ്ചിക പരിവർത്തനങ്ങൾ അനിവാര്യമായ അസ്ഥിത്വമുള്ള  കാരണത്തെ ആശ്രയിക്കുന്നുവെന്ന് അംഗീകരിക്കാം. എന്നാൽ, അത് പ്രപഞ്ചാതീതമായ ഒരേ ഒരു കാരണം തന്നെ ആവേണ്ട കാര്യമെന്ത്  ഫിസിക്കൽ നിയമങ്ങൾ തന്നെയാണ് പരിവർത്തനങ്ങൾക്ക് പിന്നിലെന്നും അവയ്ക്ക് അനിവാര്യമായ / സഹജമായ അസ്തിത്വമുണ്ടെന്നും വന്നാൽ മതിയാകില്ലേ ?


നിവാരണം : 

ഫിസിക്കൽ നിയമങ്ങൾക്ക് അനിവാര്യ അസ്തിത്വ (necessary Existence) മുണ്ടെന്ന് പറയുകയാണെങ്കിൽ അനന്ത പശ്ചാത്ഗമനമെന്ന (linear regression/ actual infinity) വൻ അസംബന്ധം / മഹാ മണ്ടത്തരം പറയേണ്ടിവരും. കാരണം:  അനിവാര്യമാണെങ്കിൽ എക്കാലത്തും അവ നിലവിലുണ്ടാവും അഥവാ, അവയ്ക്ക് തുടക്കം ഉണ്ടായിരിക്കുകയില്ല. അവയ്ക്ക് തുടക്കം ഇല്ലെങ്കിൽ അവ കാരണം നിലവിൽ വരുന്ന പരിവർത്തനങ്ങൾക്കും തുടക്കമുണ്ടായിരിക്കുകയില്ല. ; കാരണമുണ്ടാവുമ്പോൾ കാര്യവും ഉണ്ടായിരിക്കണമല്ലോ അല്ലെങ്കിൽ പിന്നെ എന്താണ് കാരണം !


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി