Wednesday, 21 July 2021

ദൈവം കോപിക്കുകയെന്നാൽ

സന്ദേഹം 1 :

പരമാധികാരിയായ അല്ലാഹു എന്തിനാണ് കോപിക്കുന്നത് ?


നിവാരണം :

‹കോപം›, ‹കാരുണ്യം›, ‹സ്നേഹം› തുടങ്ങിയവ വൈകാരിക ഗുണങ്ങളാണ്. സർവ്വ ന്യൂനതകളിൽ നിന്നും മുക്തനും സൃഷ്ടികളുമായി നാമമാത്രമല്ലാതെ ഒരു സാദൃശ്യവും പുലർത്താത്തവനുമാണെന്ന് ധിഷണ തെളിയിക്കുകയും ഇസ്‌ലാമിക പ്രമാണങ്ങൾ വിവരിക്കുകയും ചെയ്തിട്ടുള്ള, ദൈവത്തിൽ അവ പ്രയോഗിക്കപ്പെട്ടത് ആലങ്കാരികാർത്ഥത്തിൽ മാത്രമാണ്. പൗരാണികരായ ഖുർആൻ പണ്ഡിതരും ദൈവശാസ്ത്ര പണ്ഡിതരും അലങ്കാര ശാസ്ത്രകാരൻമാരുമെല്ലാം ഇക്കാര്യം സവിസ്തരം വിശദീകരിച്ചിട്ടുണ്ട്.


കോപിക്കുകയെന്നാൽ നിഗ്രഹിക്കലാണ്, കരുണ കാണിക്കുകയെന്നാൽ അനുഗ്രഹിക്കലാണ്. സ്നേഹിക്കുയെന്നു പറഞ്ഞാൽ സവിശേഷമായ ബഹുമതി നൽകി ആദരിക്കലുമാണ്.


സന്ദേഹം 2 :

“ശാപവചനങ്ങള്‍ പറയുന്ന,

അധിക്ഷേപ വാക്കുകൾ ഉരുവിടുന്ന,

സൃഷ്ടിയുടെ ശരീര വൈകല്യം നോക്കി പരിഹസിക്കുന്ന,

കോപാകുലനാകുന്ന, യുദ്ധം ചെയ്യാൻ കൽപിക്കുന്ന

നിസ്സാരനായ മനുഷ്യനെ തന്റെ ദീനില്‍ ചേര്‍ക്കാന്‍ പെടാപ്പാടുപെടുന്ന ഒരു ദൈവമാണ് ഖുർആനിലെ ദൈവം” എന്ന പ്രസ്താവനയെക്കുറിച്ച് എന്ത് പറയുന്നു. 


നിവാരണം :

ശാപവചനങ്ങൾ പറയുകയെന്നാൽ നശിപ്പിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കലാണ്. ദൈവം, ദൈവത്തോടു പ്രാർത്ഥിക്കില്ല. «അബൂലഹ്ബിന്റെ ഹസ്തദ്വയങ്ങൾ നശിച്ചു» എന്നത് പ്രസ്താവനയാണ്, പ്രാർത്ഥനയല്ല.


അത്തരം പ്രസ്താവനകളും ഭൽസസനങ്ങളും പ്രഥമദൃഷ്ട്യാ വ്യക്തി കേന്ദ്രീകൃതമാണെങ്കിലും അവയ്ക്കു നിമിത്തമായ ദൂഷ്യങ്ങൾ ഉൾവഹിക്കുന്ന, കർമങ്ങൾ നിർവഹിക്കുന്ന, സകല നികൃഷ്ട ജന്മങ്ങളും അവയുടെ താത്വിക വൃത്തത്തിൽ ഉൾപ്പെടും. തന്റെ ദാസരെ [വിശിഷ്യാ, കൃതഘ്നരും തിരുനബി നിന്ദകരുമായ, ജനങ്ങളെ] ഭൽസിക്കാൻ സ്രഷ്ടാവിന് അവകാശമുണ്ടെന്നു വ്യക്തം. അവർക്കതു ശിക്ഷയാണെങ്കിൽ, മറ്റുള്ളവർക്ക് അതൊരു ഗുണപാഠമാണ്.


വലീദ് ബ്നു മുഗീറയുടെ ദുഷ്ട പ്രകൃതം വിവരിക്കവെ, «അവന്റെ മൂക്കിന് നാം അടയാളമിടുന്നുണ്ട്» എന്നു പറയാൻ തുമ്പിക്കൈ എന്നും മൂക്ക് എന്നും അർത്ഥം വരുന്ന ‹ഖുർതൂം› തന്നെ പ്രയോഗിച്ചിട്ടുണ്ട്. അവനിലെ മൃഗീയതയുടെ മനോഹരമായ ഒരു ചിത്രീകരണമാണത്. 


ഇസ്‌ലാമിലെ യുദ്ധം ധർമ്മ യുദ്ധമാണ്. ധർമ്മ യുദ്ധത്തിന്റെ ലക്ഷ്യം തകർത്തു തരിപ്പണമാക്കലല്ല. മറിച്ച്, ധാർമ്മികമായ സമൂഹത്തിന്റെ നിർമ്മാണമാണ്. 

ധർമ്മയുദ്ധത്തെ നിർവചിക്കുന്നതിലും നിർണയിക്കുന്നതിലും വീക്ഷണ വൈജാത്യങ്ങൾ ഉണ്ടെങ്കിൽ പോലും ഒരു സമൂഹവും അതിന്റെ ആവശ്യകതയെ തള്ളിക്കളഞ്ഞിട്ടില്ല.


അതിന് ഉത്തരവിട്ടത്, ജനിമൃതികളുടെ സംവിധായകനും കാര്യങ്ങൾ, കാര്യകാരണ ബന്ധങ്ങളിലൂടെ നിർവഹിക്കുന്നവനുമായ അല്ലാഹുവാണ്.


വിശ്വാസത്തെയും കാപട്യത്തെയും തമ്മിൽ വേർത്തിരിക്കുന്ന, തമസ്സിന്റെ വക്താക്കൾക്ക് പ്രകാശത്തിലേക്കു സ്വമേധയാ കടന്നു വരാൻ പ്രചോദനമേകുന്ന ചില പ്രവർത്തനങ്ങൾ അല്ലാഹു നിർദേശിച്ചിട്ടുണ്ട്. ധർമ യുദ്ധം അവയിൽ പ്രഥമഗണനീയമാണ്. എന്നാൽ, അതു നിർവഹിച്ചാൽ കൈവരുന്ന സൗഭാഗ്യവും തമസ്കരിച്ചാൽ കൈവരുന്ന ദൗർഭാഗ്യവും മനുഷ്യർക്കാണ് സംഭവിക്കുക, ദൈവത്തിനല്ല. എങ്കിൽ, ദൈവം പാട്പെടുന്നു എന്ന പരാമർശം അത്യന്തം ബാലിശമാണെന്നു വ്യക്തം. «അവൻ തീരുമാനിച്ചിരുന്നുവെങ്കിൽ നിങ്ങളെയാകമാനം അവൻ നേർമാർഗത്തിലാക്കുമായിരുന്നു»


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments:

Post a Comment