كتبه الشيخ عبد الجليل السعدي المليباري في فيسبوك،
نقلته هنا
ഇസ്ലാമും ഭൗതികവാദവും
മനുഷ്യന്റെ അന്തർ ഭാഗത്തു നിന്ന് ഉയർന്നു വരുന്ന മൂന്ന് സുപ്രധാന ചോദ്യങ്ങളുടെ സുവ്യക്ത നിവാരണമാണു ഇസ്‌ലാം.
1. എന്നെ ആരിവിടേക്ക് കൊണ്ടുവന്നു (എനിക്കു ആര് ഉൺമ നൽകി) ?
2. നന്മ-തിന്മകൾ സമ്മിശ്രമായ ലോകത്ത് നിർണയ സ്വാതന്ത്ര്യവും വികാര-വിചാരവും വഹിച്ച് ഞാൻ എത്തിപ്പെട്ടത് എന്തിനു വേണ്ടിയായിരിക്കും ?
3. മരണത്തോടെ എന്റെ ജീവിതം അവസാനിക്കുമോ (മരണാനന്തരം മറ്റൊരു ജീവിതം തരപ്പെടുമോ) ?
വിശുദ്ധ ഖുർആൻ ഈ മൂന്നു മൗലിക സമസ്യകളെ മനോഹരമായി കൈകാര്യം ചെയ്തതു കാണാം. ഒന്നാം ചോദ്യത്തിനു ഖുർആനിലൂടെ തന്നെ നമുക്ക് നിവാരണം കണ്ടെത്താം. പ്രപഞ്ചമാസകലം വ്യവസ്ഥാപിതവും മനുഷ്യർക്കു അനുഗുണവുമായ ക്രമത്തിൽ സംവിധാനിക്കപ്പെട്ടതായി നാം കാണുന്നു. വിജ്ഞനും ശക്തനും സമ്പൂർണനുമായ സ്രഷ്ടാവിന്റെ സാന്നിധ്യമാണതു മുദ്രണം ചെയ്യുന്നത്. ഖണ്ഡിതവും ഏതു സാധാരണക്കാരനും സുഗ്രഹവുമായ ഈയൊരു പ്രമാണമാണ് തദ്വിഷയകമായ മിക്ക ഖുർആനിക സൂക്തങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
«വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ ഒന്നിനു പിറകെ മറ്റൊന്നായുള്ള മാറ്റത്തിലും, ജനങ്ങള്‍ക്കുപയോഗമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും അന്തരീക്ഷത്തില്‍ നിന്നു അല്ലാഹു മഴവര്‍ഷിച്ചു തന്നിട്ട് തദ്വാരാ നിര്‍ജീവതക്കു പിറകെ ഭൂമിക്കു ജീവന്‍ നല്‍കിയതിലും എല്ലാതരം ജീവജാലങ്ങളെയും അതില്‍ വ്യാപിപ്പിച്ചതിലും കാറ്റുകളെ ചലിപ്പിക്കുന്നതിലും അന്തരീക്ഷത്തില്‍ ആജ്ഞാനുവര്‍ത്തിയാക്കപ്പെട്ട മേഘങ്ങളിലും ഗ്രഹിക്കുന്ന ജനങ്ങൾക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച» (വി ഖുർആൻ 2/164)
«അവരിലേക്കു നിയുക്തരായ ദൂതന്‍മാര്‍ പറഞ്ഞു: വാന ഭൂവനങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലുണ്ടോ എന്തെങ്കിലും സന്ദേഹം !» (വി ഖുർആൻ 14/10 )
പ്രപഞ്ചം അനാദിയല്ലെന്നും എങ്കിൽ, അതിനൊരു സ്രഷ്ടാവ് ഉണ്ടായിരിക്കുമെന്നും ആ സ്രഷ്ടാവിന്റെ നാമമാണ് ‘അല്ലാഹ്’ എന്നും സരളമായ ശൈലിയിലും ലളിതമായ ഭാഷയിവും ഖുർആനിവിടെ വിവരിച്ചിരിക്കുകയാണ്.
പ്രപഞ്ചം അനാദിയല്ലെന്ന് അനായാസം ഗ്രഹിക്കാൻ ഒരു നിരീക്ഷകനു സാധിക്കും :
പ്രപഞ്ചം അനു നിമിഷം പരിവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പരിവർത്തനം പ്രപഞ്ചത്തിന്റെ സഹജ ഗുണമാവാൻ നിർവാഹമില്ല. കാരണം : അതൊരു സഹജ ഗുണമായിരുന്നുവെങ്കിൽ, പരിവർത്തന ശൃംഖല അനാദിയും അസംഖ്യം കണ്ണികൾ ചേർന്നതുമായിരിക്കും, ഓരോ പരിവർത്തനിനും മുമ്പ് അസംഖ്യം കണ്ണികൾ തീർന്നുപോയിരിക്കുകയും ചെയ്യും. അസംഖ്യം കണ്ണികൾ (തീരാത്തത്ര കണ്ണികൾ) തീർന്നു പോകൽ വൈരുദ്ധ്യമാണെന്നു വ്യക്തം.
പരിവർത്തനം സഹജ ഗുണമല്ലെങ്കിൽ, പരിവർത്തനങ്ങളിലൂടെ നിലവിൽ വന്ന ഗുണങ്ങളും സമാനമായ മുൻ ഗുണങ്ങളും പ്രപഞ്ചാതീതനായ സ്രഷ്ടാവു കാരണം ഉൺമയിലേക്കു കടന്നു വന്നതായിരിക്കും. പ്രസ്തുത പുതു ഗുണ ശൃംഖലയും അനാദിയല്ല. അല്ലെങ്കിൽ ഉപര്യുക്ത വൈരുദ്ധ്യമാകും ഫലം. എങ്കിൽ നിർഗുണമാകാൻ നിർവാഹമില്ലാത്ത പ്രപഞ്ചവും അനാദിയല്ലെന്നു മനസ്സിലാക്കാം
«അതല്ല, ഒരു സ്രഷ്ടാവുമില്ലാതെ സൃഷ്ടിക്കപ്പെട്ടതാണോ അവര്‍, അതോ സ്രഷ്ടാക്കള്‍ തന്നെ അവരാണോ? അതുമല്ല, ഭുവന-വാനങ്ങള്‍ പടച്ചുണ്ടാക്കിയത് അവരാണോ?» (വി ഖുർആൻ 52/35,36)
തങ്ങൾ ശൂന്യതക്കു ശേഷം ഉൺമയിലേക്കു വന്നതാണെന്നു എല്ലാവർക്കുമറിയാം (സൃഷ്ടിയുടെ ചേരുവകൾ മുമ്പേ ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘മനുഷ്യൻ’ ഉണ്ടാകുന്നത് ഗർഭ പാത്രത്തിലാണല്ലോ)
തങ്ങളെ ഉൺമയിലേക്കു നയിച്ചത് അല്ലാഹുവാണെന്നു അംഗീകരിക്കാതിരുന്നാൽ രണ്ടിലൊരു അസംബന്ധം അംഗീകരിക്കേണ്ടി വരുമെന്നാണ് ഖുർആൻ ഉണർത്തുന്നത്.
1. മനുഷ്യർ ശൂന്യതയിൽ നിന്ന് ഉൺമയിലേക്കു വരാൻ സ്രഷ്ടാവിന്റെ ആവശ്യമില്ലാതിരിക്കുക
ഇത് അസംബന്ധമാണെന്നു വ്യക്തം؛ കാരണമില്ലാതെ കാര്യം നിലവിൽ വരൽ യുക്തി രഹിതവും അശാസ്ത്രീയവുമാണ്.
2. ഓരോ മനുഷ്യനും തനിക്കു സ്വയം ഉൺമ നൽകുകയോ മനുഷ്യരിൽ ചിലർ ചിലർക്ക് [പിതാവ് പുത്രനു] ഉൺമ നൽകുകയോ ചെയ്യൽ
സ്വയം ഉൺമ നൽകണമെങ്കിൽ അതിനു മുമ്പേ താൻ ഉണ്ടായിരിക്കണമല്ലോ.
ഓരോ മനുഷ്യനും ഉണ്ടാകും മുമ്പേ ഉണ്ടായി എന്ന വൈരുദ്ധ്യമാണത്.
പിതാവ് പുത്രനു ഉൺമ നൽകുകയാണെങ്കിൽ, പിതൃ ശൃംഖല അസംഖ്യം കണ്ണികൾ ചേർന്നതായിരിക്കും. അപ്പോൾ, ശൃംഖലയിലെ ഓരോ കണ്ണിയും ഉൺമയിലേക്കു വരാൻ അസംഖ്യം കണ്ണികൾ [തീരാത്തത്ര കണ്ണികൾ] തീർന്നു പോവുകയെന്ന മുൻചൊന്ന വൈരുദ്ധ്യം സംഭവിക്കേണ്ടി വരും.
ഏതു ദൗത്യം നിർവഹിക്കുവാൻ വേണ്ടിയാണ് ഞാനീ ഉലകത്തിൽ എത്തിപ്പെട്ടത്? എന്നതാണ് രണ്ടാമത്തെ സമസ്യ. അതു ഗ്രഹിക്കാൻ മനുഷ്യൻ കൈവശം വെക്കുന്ന മൂന്ന് വ്യതിരിക്ത സിദ്ധികൾ ഓർമ്മയിൽ ഉണ്ടാകണം.
1. വിശേഷ ബുദ്ധി. നന്മ-തിൻമകളും കൽപന- വിലക്കുകളും വിവേചിച്ചു മനസ്സിലാക്കാൻ ഇതു കൊണ്ട് മനുഷ്യനു സാധിക്കുന്നു. ഇതര ജീവ ജാലങ്ങൾക്ക് നൽകപ്പെടാത്തൊരു സിദ്ധിയാണിത്.
2. കർമ നിർണയ സ്വാതന്ത്യം. എന്തു ചെയ്യണമെന്ന് നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യമാണിത്.
3. കർമ നിർവഹണ സിദ്ധി. നിർണയിച്ച കാര്യം നിർവഹിക്കാനുള്ള കഴിവാണിത്.
ഉപര്യുക്ത ഗുണങ്ങൾ സ്രഷ്ടാവിന്റെ, സർവ സമ്പൂണമായ ഉൺമ അംഗീകരിക്കാനും അവൻ സമ്മാനിച്ച ഭൗതികവും അഭൗതികവുമായ അസംഖ്യ അനുഗ്രഹങ്ങളുടെ പേരിൽ അവനെ പ്രശംസിക്കാനും അവനോട് കൃതജ്ഞത പ്രകാശിപ്പിക്കാനും മനുഷ്യനോടു നിഷ്കർഷിക്കുന്നു.
ഒരു പരീക്ഷ ഹാളിലാണ് താൻ എത്തിപ്പെട്ടിട്ടുള്ളത് എന്നതിലേക്ക് അവ വിരൽ ചൂണ്ടുന്നുണ്ട്. അക്കാര്യം വിശുദ്ധ ഖുർആൻ അനേകം വചനങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു.
«നിങ്ങളെ നാം വൃഥാ സൃഷ്ടിച്ചിരിക്കുകയാണെന്നും നിങ്ങളെ നമ്മിലേക്ക് തിരിച്ചയക്കപ്പെടുകയില്ലെന്നും നിനച്ചുവോ» (വി. ഖുർആൻ 23/ 115)
«നിങ്ങളില്‍ ഏറ്റം ഉദാത്തമായ പ്രവര്‍ത്തനങ്ങളനുവര്‍ത്തിക്കുന്നത് ആരാണെന്ന് പരീക്ഷിക്കാന്‍, മരണവും ജീവിതവും നിശ്ചയിച്ചവൻ...» (വി. ഖുർആൻ 67/2)
«വ്യത്യസ്ത ഘടകങ്ങള്‍ സംഗമിച്ച ഒരു ശുക്ലബിന്ദുവിൽ നിന്നും -പരീക്ഷിക്കാനായി- മനുഷ്യനെ നാം സൃഷ്ടിച്ചു» ( വി.ഖുർആൻ 76/2)
ഇനി മരണാനന്തരം എന്ത് എന്ന മൂന്നാം സമസ്യ നമുക്ക് വിശകലനം ചെയ്യാം.
ഈ വിഷയകമായി ഇസ്‌ലാമേതര സമൂഹത്തിൽ മൂന്നു വിഭാഗത്തെ നമുക്ക് കാണാം.
1. സൃഷ്ടാവിനേയും പുനർ ജീവിതത്തേയും അവിശ്വസിക്കുന്ന തനി ഭൗതികവാദികൾ.
2. സ്രഷ്ടാവിനെ വിശ്വസിക്കുകയും ബഹുദൈവ സങ്കൽപം വെച്ചു പുലർത്തുകയും പുനർ ജീവിതം നിരുപാധികം അവിശ്വസിക്കുകയും ചെയ്യുന്നവർ.
3. സ്രഷ്ടാവിനെ വിശ്വസിക്കുകയും ഏക ദൈവ വിശ്വാസം കൈകൊള്ളുകയും ചെയ്യുന്നുവെങ്കിലും ശാരീരിക പുനർജീവിതത്തെ അവിശ്വസിക്കുന്നവർ.
എന്നാൽ വിശുദ്ധ ഖുർആൻ സമ്പൂർണ പുനർജീവിതം നിലവിൽ വരുമെന്ന് അറിയിക്കുകയും, ദ്രവിച്ച മനുഷ്യനെ ആരു പുനർജീവിപ്പിക്കുമെന്നും മറ്റും ചോദിച്ച അവിശ്വാസികളോട്, പ്രഥമ സൃഷ്ടി നിർവഹിച്ചവന് പുനഃസൃഷ്ടിക്കാനും കഴിയുമെന്ന് മറുപടി പറയുകയും ചെയ്തിട്ടുണ്ട്.
പ്രഥമസൃഷ്ടി ശൂന്യതയിൽ നിന്നായിരുന്നു. പുനഃസൃഷ്ടി പുനഃസംഘാടനമാണ്. ശൂന്യതയിൽ നിന്ന് അനായാസം സൃഷ്ടിക്കാൻ കഴിവുള്ളവന് വിഘടിച്ചു പോയ മനുഷ്യ ഭാഗങ്ങളെ പുനഃസംഘടിപ്പിക്കാൻ എന്തു പ്രയാസമാണ് !
പ്രഥമ സൃഷ്ടി അംഗീകരിച്ചവർക്ക് ഇത് അംഗീകരിക്കാതിരിക്കാനാവില്ല. പ്രഥമ സൃഷ്ടി അംഗീകരിക്കാത്തവർക്ക്, തദ്വിഷയകമായ ഖണ്ഡിത ന്യായങ്ങൾ ഖുർആൻ അവതരിപ്പിച്ചിട്ടുമുണ്ട്.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment