Wednesday, 14 July 2021

തിരുനബി (ﷺ) യുടെ വിവാഹം ഒരു ദാർശനിക വിശകലനം Part 3

തിരുനബി (ﷺ) യുടെ ആഇശ (റളിയല്ലാഹു അൻഹാ) യുമായുള്ള വിവാഹം


തിരുനബി (ﷺ) യുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇസ്‌ലാം വിരോധികൾ ഉന്നയിക്കാറുള്ള മറ്റൊരു കാര്യമാണ് തങ്ങളുടെ പ്രിയ പത്നി ആഇശ (റളിയല്ലാഹു അൻഹാ) യുടെ വിവാഹപ്രായം. ഈ വിഷയകമായി ഏതാനും കാര്യങ്ങൾ പങ്കുവെക്കാം.


ഖദീജ (റളിയല്ലാഹു അൻഹാ) യുമായി ദാമ്പത്യം പങ്കിട്ട സുദീർഘമായ കാലയളവിൽ (25 വർഷം) / 50 വയസ്സ് പിന്നിടുന്നതുവരെ മറ്റാരെയും നബിതിരുമേനി വിവാഹം ചെയ്തിരുന്നില്ലെന്ന കാര്യവും ഖദീജ (റളിയല്ലാഹു അൻഹാ) യുടെ വിയോഗശേഷം 66 വയസ്സുള്ള സൗദ (റളിയല്ലാഹു അൻഹാ) യെ തിരുനബി വിവാഹം ചെയ്ത കാര്യവും മുമ്പ് നാം പ്രതിപാദിച്ചിട്ടുണ്ട്. 


ശേഷം ഖൗല ബിൻതു ഹകീം 

(റളിയല്ലാഹു അൻഹാ) ന്റെ നിർദ്ദേശപ്രകാരമാണ് പ്രിയ കൂട്ടുകാരൻ അബൂബക്ർ സ്വിദ്ദീഖ് (റളിയല്ലാഹു അൻഹാ) ന്റെ ബുദ്ധിമതിയായ മകൾ ആഇശ (റളിയല്ലാഹു അൻഹാ) യെ വിവാഹം ചെയ്യാൻ നബിതിരുമേനി (ﷺ) തീരുമാനിക്കുന്നത്.

 

ആഇശ (റളിയല്ലാഹു അൻഹാ) ഏഴാം വയസ്സിലേക്ക് പ്രവേശിച്ചതിനു ശേഷം തിരുനബി (ﷺ) അവരുമായുള്ള വിവാഹ കരാറിൽ ഏർപ്പെട്ടുവെങ്കിലും ദാമ്പത്യ ജീവിതം അവർ ആരംഭിക്കുന്നത് മഹതി പത്താം വയസ്സിലേക്ക് കാലെടുത്തു വെച്ചതിനു ശേഷമാണ്. ആനന്ദകരമായ ഒരു ദാമ്പത്യ ജീവിതത്തിന് അന്നു മുതൽ തുടക്കം കുറിക്കപ്പെട്ടു. 


പ്രവാചകർ അവരുമായി ഓട്ടമത്സരം നടത്തുകയും ആദ്യ മത്സരത്തിൽ അവർ വിജയിക്കുകയും, അവർ തടി കൂടിയതിനുശേഷം നടന്ന മത്സരത്തിൽ പ്രവാചകർ വിജയിക്കുകയും ഇത് അതിനുപകരമാണ് ട്ടോ എന്ന് തങ്ങൾ തമാശ പറയുകയും ചെയ്ത സംഭവം,


എത്യോപ്യയിൽ നിന്ന് വന്ന ഒരു സംഘം മദീന പള്ളിയിൽ വെച്ച് ആയുധാഭ്യാസ പ്രകടനം നടത്തിയപ്പോൾ ആഇശ (റളിയല്ലാഹു അൻഹാ) യെ തങ്ങൾ പിന്നിൽ നിർത്തി, ചുമലല്പം താഴ്ത്തി കാണാൻ അവസരമൊരുക്കി കൊടുത്ത സംഭവം,... 


അങ്ങനെ തുടങ്ങി പ്രവാചക ജീവിതത്തിലെ ആയിരക്കണക്കിനു സംഭവങ്ങൾ സാവേശം നമ്മിലേക്ക് അവർ കൈമാറുമ്പോൾ, നബിതിരുമേനിയുടെ സ്വഭാവ വൈശിഷ്ട്യത്തെ അവർ വാചാലമായി വർണ്ണിക്കുമ്പോൾ, ഒരിക്കലും വിള്ളൽ വീഴാത്ത / ആനന്ദ തുന്തിലമായ ദാമ്പത്യത്തെ നമുക്ക് അതിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. എല്ലാത്തിനും അതോടെ തുടക്കം കുറിക്കപ്പെട്ടുവെന്ന് അതിന് അർത്ഥമില്ല.


ഇസ്‌ലാമിക വീക്ഷണത്തിൽ, പെൺകുട്ടികൾക്ക് ആർത്തവത്തോടെ പ്രായപൂർത്തിയാകും.  പത്താം വയസിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പലരും ഋതുമതികളാകും. വിശിഷ്യാ, ഉഷ്ണ നാടുകളിൽ താമസിക്കുന്ന  പെൺകൊടികൾ. പ്രായത്തെ വെല്ലുന്ന ശാരീരിക വളർച്ചയും അവരിൽ ദൃശ്യമാണ്. അറേബ്യൻ ഭൂപ്രദേശങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചവർക്ക് വേഗം ഇതു  മനസ്സിലാകും


പ്രവാചക തിരുമേനി (ﷺ) തങ്ങളുടെ വിശുദ്ധ  ജീവിതത്തിൽ വിമർശനാത്മകമായ വല്ലതും കാണാൻ അതിയായി ആഗ്രഹിച്ചിരുന്ന ശത്രു സമൂഹത്തെ സാക്ഷിയാക്കിയാണ് ആഇശ (റളിയല്ലാഹു അൻഹാ) യെ തിരുനബി വിവാഹം ചെയ്യുന്നത്. എന്നാൽ, അക്കാലത്തോ പിൽക്കാലത്തോ ഇസ്ലാമിക വിമർശകർ ആരും പ്രസ്തുത വിവാഹത്തെ വിമർശിച്ച് സംസാരിച്ചിട്ടില്ല. അടുത്ത കാലത്ത് മാത്രമാണ് ഇസ്ലാം വിരോധികൾ ഇതൊരു അപരാധമായി പൊക്കി കൊണ്ടുവന്നത്.


പ്രവാചകർ ജീവിക്കുന്ന സമൂഹത്തിൽ ബാലിക വിവാഹം ഒരു പുതുമയുള്ള കാര്യമായിരുന്നില്ല എന്നതാണു സത്യം. തങ്ങൾക്കു മുമ്പും ശേഷവും അത് നടന്നിട്ടുണ്ട്. പ്രവാചകരുടെ പിതാവ് അബ്ദുല്ലാഹ് (റളിയല്ലാഹു അൻഹു) ഇളം പ്രായക്കാരിയായ മാതാവ് ആമിന (റളിയല്ലാഹു അൻഹാ) യെ വിവാഹം ചെയ്തപ്പോൾ തന്നെ അതേ പ്രായക്കാരിയായ ഹാലയെ പിതാമഹൻ അബ്ദുൽ മുത്തലിബ് (റളിയല്ലാഹു അൻഹു) വിവാഹം ചെയ്തതും അലി (റളിയല്ലാഹു അൻഹു) വിന്റെ കൊച്ചുമകളെ വല്യുപ്പയുടെ പ്രായമുള്ള ഉമർ (റളിയല്ലാഹു അൻഹു) വിവാഹം ചെയ്തതുമെല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്


നബി (ﷺ) യുടെ കാലത്തു മാത്രമല്ല, സമീപകാലം വരെ ബാലിക വിവാഹം നിരാക്ഷേപം നടന്നുവന്നിരുന്നു. 50 വർഷം മുമ്പുള്ള ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇതിന് എമ്പാടും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.


ഗാന്ധിജി കസ്തൂർബയെ വിവാഹം കഴിച്ചത് രണ്ടുപേർക്കും 13 വയസ്സുള്ളപ്പോഴാണ്. ആധുനിക ഭാരതത്തിലെ പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞനായിരുന്നു ശ്രീനിവാസ രാമാനുജൻ. അദ്ദേഹം വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകി അമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം. ഇതിനെയൊന്നും മത പക്ഷത്തോ മതേതര പക്ഷത്തോ ഉള്ള ഒരാളും മാനവിക വിരുദ്ധമായി/ അധാർമികമായി കണ്ടിട്ടില്ല.


വിമർശനത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന ക്രൈസ്തവരുടെ വിശുദ്ധരിലും സമാന സംഭവങ്ങൾ കാണാം. 12 വയസ്സുമാത്രമുള്ള മേരിയെ (മർയം ബീവിയെ) 89 കാരനായ ജോസഫാണ് വിവാഹം കഴിച്ചത് / വിവാഹം ആലോചിച്ചത്. (കത്തോലിക് എൻസൈക്ലോപീഡിയ) 


പ്രവാചകൻമാർ മദ്യപിച്ചുവെന്നും വ്യഭിചാരത്തിൽ ഏർപ്പെട്ടു എന്നും ഭാര്യമാരെ പ്രീതിപ്പെടുത്താൻ വിഗ്രഹാരാധന വരെ ചെയ്തുവെന്നും അസംബന്ധം എഴുതിവെച്ചവർക്ക് ധാർമികത എന്ന വാക്ക് ഉരുവിടാൻ പോലും ധാർമികാവകാശമില്ല എന്നത് മറ്റൊരു കാര്യം


ബാലിക വിവാഹം പ്രവാചക കാലത്തെ സമൂഹത്തിൽ മാനവിക വിരുദ്ധമായി / അധാർമികമായി / അനുചിതമായി ഗണിക്കപ്പെടാത്തത്  കൊണ്ട് നബി ചെയ്തത് ഒരു സാധാരണ മനുഷ്യന്റെ തലത്തിൽ നിന്നു ചിന്തിച്ചാൽ തെറ്റല്ലെങ്കിലും സർവ്വ കാലത്തെയും മാതൃകാ പുരുഷനായ, സാർവജനീനമായ ധാർമികത പഠിപ്പിക്കാൻ വന്ന പ്രവാചകർ ഇക്കാലത്ത് മാനവിക വിരുദ്ധമായി സമൂഹം  കണക്കാക്കുന്ന കാര്യം ചെയ്യാമോ എന്നാണ് ചിലരുടെ സംശയം.


നബിതിരുമേനി (ﷺ) സർവ്വർക്കും മാതൃകാ പുരുഷനാണ് എന്നുപറഞ്ഞാൽ തങ്ങളുടെ ഏതു പ്രവൃർത്തിയും പിന്തുടരൽ നിർബന്ധമാണെന്നോ ഐശ്ചികമാണെന്നോ മനസ്സിലാക്കുന്നത് ശരിയല്ല. പ്രവാചകരുടെ പ്രവർത്തനങ്ങളിൽ നിർബന്ധമായും നാം പിന്തുടരേണ്ട കാര്യങ്ങളും ഐച്ഛികമായ കാര്യങ്ങളും പിൻതുടരൽ കേവലം അനുവദനീയമായ കാര്യങ്ങളും ഉണ്ട്.


അറുപത്തി ആറ് വയസ്സുള്ള സൗദ (റളിയല്ലാഹു അൻഹാ) യെ അമ്പത് വയസ്സുള്ള നബിതിരുമേനി വിവാഹം കഴിച്ചത് കൊണ്ട് നാം അതേ പ്രായത്തിൽ അതേ വയസ്സുള്ള സ്ത്രീയെ വിവാഹം കഴിക്കണമെന്ന് പ്രത്യേകം നമ്മോട് കല്പനയില്ല. ഒട്ടകപ്പുറത്ത് നബി തിരുമേനി സവാരി ചെയ്തിരുന്നത് കൊണ്ട് ഒട്ടകപ്പുറത്ത് തന്നെ സവാരി ചെയ്യണമെന്ന് നമ്മോട് പ്രത്യേകം  നിർദ്ദേശമില്ല . 


പ്രമാണങ്ങളെ സമീപിക്കേണ്ടതിന്റെ രീതി ശാസ്ത്രം പഠിപ്പിക്കുന്ന നിദാന ശാസ്ത്ര ഗ്രന്ഥങ്ങൾ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുണ്ട്. നബിതിരുമേനി (ﷺ) യ്ക്ക് മാത്രം ബാധകമായ / സംഗതമായ കാര്യങ്ങളും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന, മുമ്പ് നാം പരാമർശിച്ച വസ്തുത കൂടി ഇവിടെ ചേർത്തു വായിക്കാം. 


പിന്നെ, പ്രസ്തുത വിവാഹം  അധാർമികമാണ് / മാനവിക  വിരുദ്ധമാണ് എന്നു വാദിക്കുന്നവർ ധാർമികതയുടെ / മാനവികതയുടെ മാനദണ്ഡം വിശദീകരിക്കാൻ ബാധ്യസ്ഥരാണ്. ഒരു സമൂഹം ഒരു കാര്യം അധാർമികമാണെന്നൊ ധാർമികമാണെന്നോ /  കരുതിയത് കൊണ്ടോ രാഷ്ട്രങ്ങൾ അങ്ങനെ തീരുമാനമെടുത്തത് കൊണ്ടോ അത് അധാർമികവും ധാർമികവും ആയിക്കൊള്ളണമെന്നില്ല.


അല്ലെങ്കിൽ, ധാർമികത വസ്തുനിഷ്ഠമല്ല. പ്രത്യുത, സമൂഹനിഷ്ഠമാണ് / കാലനിഷ്ഠമാണ് / വ്യക്തിനിഷ്ഠമാണ് എന്ന് ഇവർ തന്നെ പറയേണ്ടിവരും. കാരണം പല കാര്യങ്ങളെയും അധാർമികമായി പരിഗണിക്കുന്നതിൽ വിവിധ കാലങ്ങളിലും വിവിധ ജനപദങ്ങളിലും വീക്ഷണ വൈജാത്യം ശക്തമാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments:

Post a Comment