Wednesday, 14 July 2021

അവകാശമല്ല, ഔദാര്യമാണ്

 അവകാശമല്ല, ഔദാര്യമാണ്


യഥാർത്ഥ അനുഗ്രഹ ദാതാവ് അല്ലാഹുവാണെന്നു സ്ഥിരീകരിക്കുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു :


1. സൃഷ്ടികൾ അനുഗ്രഹികളാവുന്നത് അവരുടെ ഹൃദയങ്ങളിൽ അനുഗ്രഹത്തിനു നിദാനമായ കാരുണ്യം /ആർദ്രത അല്ലാഹു നിക്ഷേപിക്കുന്നത് മൂലമാണ്.


2. അല്ലാഹുവല്ലാത്ത അനുഗ്രഹികൾ അല്ലാഹുവിന്റെ അനുഗ്രഹത്തിനു ബാഹ്യ മാധ്യമങ്ങളായി വർത്തിക്കുന്നവർ മാത്രമാണ്.


3. അല്ലാഹു, അനുഗ്രഹം ചൊരിയുന്നത് നിസ്വാർത്ഥമായിട്ടാണ്. [ആരുടേയും സംപ്രീതി ലക്ഷ്യമാക്കിയല്ല] എന്നാൽ, സൃഷ്ടികൾ അത് ചെയ്യുന്നത് ഇതര സൃഷ്ടികളുടേയോ സ്രഷ്ടാവിന്റെയോ പ്രീതി ലക്ഷ്യമാക്കിയാണ് .


[സന്ദേഹം 1]

വിവിധ തരത്തിൽ ദുരിതമനുഭവിക്കുന്ന പരസഹസ്രം ജനങ്ങളുണ്ട്. കാരുണ്യവാനായ അല്ലാഹു എന്തു കൊണ്ടാണ് മനുഷ്യർക്കിടയിൽ സമത്വം പാലിക്കാത്തത്  ? 


[നിവാരണം]

എ. ആദ്യം ഒരു കഥ പറയാം: ഒരു കോടീശ്വരൻ തന്റെ ധനം നിർലോഭം ദാനം ചെയ്തു കൊണ്ടിരിക്കുന്നു. അതു കൈപറ്റാൻ വേണ്ടി വൻ ജനാവലി എത്തിച്ചേർന്നിട്ടുണ്ട്. അവരിൽ, നൂറോ ആയിരമോ പതിനായിരമോ രൂപ കിട്ടിയവരും തേങ്ങയോ മാങ്ങയോ മറ്റു വിഭവങ്ങളോ കിട്ടിയവരുമുണ്ട്. ഒന്നും കിട്ടാത്തവരായി ആരുമില്ല. അവിടെ രണ്ടു തരം ആളുകളെ  കാണാം.


ചിലർ, ഇതെല്ലാം തങ്ങളുടെ  അവകാശമാണെന്ന ഭാവേന, മുതലാളിയോട് കയർത്തു സംസാരിക്കുന്നു. വിതരണത്തിൽ നീതി സമത്വം വേണമെന്നു ആവശ്യമുന്നയിക്കുകയും അസമത്വം അനീതിയാണെന്നു വാദിക്കുകയുമാണവർ ചെയ്യുന്നത്.


വേറെ ചിലർ, കിട്ടിയതെല്ലാം അങ്ങോരുടെ ഔദാര്യം എന്ന ഭാവേന കൃതജ്ഞതാ പൂർവ്വം പിരിഞ്ഞു പോകാനൊരുങ്ങുന്നു. 


സർവ്വേശ്വരനായ അല്ലാഹുവിൽ നിന്നും ഉൺമ, ആരോഗ്യം, ബുദ്ധി, അറിവ്, കഴിവ്, ധനം തുടങ്ങിയ ആനുകൂല്യങ്ങൾ കൈപറ്റിയിട്ട് നീതി / സമത്വ മുദ്രാവാക്യം മുഴക്കുകയും സർവ്വേശ്വരീയത [സർവ്വധന്യത, സർവ്വശക്തി] നിഷേധിക്കുകയും ചെയ്യുന്നതിലെ കഥയില്ലായ്മ ഈ കഥയിൽ തെളിഞ്ഞു കാണാം.   


ബി. ഇഹലോകം ഒരു പരീക്ഷാ സെന്ററാണ്. അനുഗ്രഹം (ഉൺമ, ആരോഗ്യം, ബുദ്ധി, അറിവ്, കഴിവ്, ധനം.....) കൈപറ്റിയവരാണ് പരീക്ഷാർത്ഥികൾ. കൃതജ്ഞത, ക്ഷമ എന്നീ രണ്ടു ചാപ്റ്ററുകൾ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഒരേ ചോദ്യവും ടൈമുമല്ല നിർണയിക്കപ്പെട്ടിട്ടുള്ളത്.


ടൈം അവസാനിക്കുന്നതോടെ, ഒരു ടീം പരീക്ഷാ ഫലത്തെ പറ്റി ശുഭസൂചന ലഭിച്ചവരായി ചാരിതാർത്ഥ്യത്തോടെയും

ചോദ്യത്തിലെ അസമത്വം ചോദ്യം ചെയ്തും ഏകീകരണത്തിന് മുറവിളികൂട്ടിയും മറ്റും സമയം കളഞ്ഞവർ, ശോകപരവശരായും പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.


[സന്ദേഹം 2]

അംഗവൈകല്യമുള്ളവരെയും ബുദ്ധി മാന്ദ്യമുള്ളവരെയുമെല്ലാം  സൃഷ്ടിച്ച ദൈവം എങ്ങനെ കാരുണ്യവാനാകും ?


[നിവാരണം ] 

ചിലർ രണ്ടുകാലിൽ നടക്കുന്നു, ചിലർ , മുട്ടിലിഴയുന്നു, ഇനിയും ചിലർ ചലിക്കാൻ കഴിയില്ലെങ്കിലും, ശരീരം തിരിക്കുകയും മറിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മറ്റു ചിലരാകട്ടെ, നിശ്ചലമായി കിടക്കുകയാണെങ്കിലും മനന-സ്മരണകളിൽ ജീവിക്കാനവർക്ക് സാധിക്കുന്നു. അതുപോലെ, പഞ്ചേന്ദ്രിയങ്ങൾ, ഉള്ളവരും അവയിൽ ചിലതു മാത്രം നൽകപ്പെട്ടവരുമുണ്ട്. അവ പൂർണമായും നഷ്ടപ്പെട്ട് ധിഷണ മാത്രം നിലവിലുള്ളവരുമുണ്ടാകും. 


ചിലർ ചിലരേക്കാൾ മികവ് പുലർത്തുന്നവരാണെങ്കിലും ആരും ദൈവാനുഗ്രഹ മുക്തരല്ല. കിട്ടിയതെല്ലാം ശുദ്ധ ഔദാര്യമാണ്, ഒന്നും അവകാശമല്ല. ഔദാര്യത്തിൽ അസമത്വം ചോദ്യം ചെയ്യൽ കടുത്ത അനീതിയാണ്. അവരെപ്പോലെയോ അവരിലും താഴെയോ ഉള്ളവർ സഹജീവികളിലും ഇതര ജീവികളിലുമുണ്ട് താനും. 

              

[സന്ദേഹം 3]

അല്ലാഹു കാരുണ്യവാനാണെങ്കിൽ, മനുഷ്യരെ ദുരിതങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്നത് എന്തിനാണ് ? അതു ക്രൂരതയല്ലേ ? പരീക്ഷിക്കാൻ വേണ്ടിയാണെങ്കിൽ കൊച്ചുകുട്ടികളെ അപ്രകാരം ചെയ്യുന്നത് എന്തിനാണ് ?


[നിവാരണം ]     

‹മനോവേദന›, ‹ക്രൗര്യം› തുടങ്ങിയ ഗുണങ്ങൾ ദൈവസംഗതമല്ലാത്ത ന്യൂനഗുണങ്ങളാണെന്നു വ്യക്തം. സൃഷ്ടികളുടെ ദുരിതങ്ങൾ നീക്കാൻ ‹മനോവേദന› ദൈവത്തിന് പ്രേരകമായിട്ടില്ലെങ്കിൽ,  ദുരിതത്തിൽ അകപ്പെടുത്താൻ ‹ക്രൗര്യവും› പ്രേരകമായി വർത്തിച്ചിട്ടില്ല. ദുരിത മനുഭവിക്കുന്നവർക്കോ മറ്റോ പരീക്ഷണമായും, സ്ഥാനവർദ്ധന കിട്ടാൻ നിമിത്തമായും ശിക്ഷയെന്ന നിലയിലും അല്ലാതെയും അവനതു ചെയ്യാം. അവന്റെ ചെയ്തിയുടെ സാംഗത്യമറിയാൻ നാം ബാധ്യസ്ഥരല്ല.


ദുരിതങ്ങൾ സൃഷ്ടിക്കുക മാത്രമല്ല അസംഖ്യം അനുഗ്രഹങ്ങളും അല്ലാഹു ചെയ്തു കൊടുക്കുന്നുവെന്ന് / അവനാണത് ചെയ്യുന്നതെന്ന് കൂട്ടത്തിൽ മറക്കാതിരിക്കുക.


[സന്ദേഹം 4] 

അല്ലാഹുവിന് പരീക്ഷ റിസൾട്ട് ആദ്യമേ അറിയാമെങ്കിൽ അവൻ പരീക്ഷിക്കേണ്ട കാര്യമുണ്ടോ? 


[നിവാരണം ]      

എ. പരീക്ഷകന് അറിയാൻ മാത്രമല്ല പരീക്ഷാർത്ഥിയെ നേർക്കുനേർ ബോധ്യപ്പെടുത്താനും ഉപയോഗിക്കാവുത്ത മികച്ച ഒരു രീതിയാണു പരീക്ഷ. മനുഷ്യരുടെ ഗുണ ദൂഷ്യവും, അന്യായമായി അവർ ശിക്ഷിക്കപ്പെടുകയില്ലെന്നും അല്ലാഹു അവരെ പരീക്ഷയിലൂടെ  ബോധ്യപ്പെടുത്തുന്നതിൽ അനൗചിത്യമെന്താണ് ! 


ബി. പരീക്ഷ നടത്താൻ അല്ലാഹു തീരുമാനിച്ചില്ലെങ്കിൽ, പരീക്ഷ നടക്കുകയില്ല. പരീക്ഷ നടക്കാതിരുന്നാൽ റിസൾട്ട് / ജയപരാജയങ്ങൾ ഉണ്ടാവുകയുമില്ല . എങ്കിൽ, പരീക്ഷ നടത്താൻ അല്ലാഹു തീരുമാനിച്ചില്ലായിരുന്നെവെങ്കിൽ, ജയിക്കുമോ തോൽക്കുമോ എന്നല്ല, മറിച്ച്, ജയിക്കുകയും തോൽക്കുകയുമില്ല എന്നായിരുന്നു അല്ലാഹു അനാദിയിൽ അറിയുക


[സന്ദേഹം 5]                      

അല്ലാഹു ലോകം ഇങ്ങനെ [ആദ്യമൊരു പരീക്ഷണ ഗേഹം പിന്നീടൊരു സുഖവാസ ലോകം അല്ലെങ്കിൽ, ദുരിതമാത്ര ലോകം എന്ന ക്രമത്തിൽ] എന്തിന് സംവിധാനിച്ചു ? 


[നിവാരണം]                        

എ. എങ്ങനെ സംവിധാനിച്ചാലും ഉയർന്നു വരുന്ന ഒരു ചോദ്യമാണിത്. കാരണം ; എല്ലാ ക്രമവും അല്ലാഹുവിനു തുല്യമാണ്. എങ്കിൽ, ഇങ്ങനെ എന്തിനു സംവിധാനിച്ചു എന്നാൽ, അങ്ങനെ സംവിധാനിച്ചു കൂടായിരുന്നോ?  എന്നാണർത്ഥം. അങ്ങനെ സംവിധാനിച്ചാലും ഇങ്ങനെ സംവിധാനിച്ചു കൂടായിരുന്നോ? എന്ന ചോദ്യം വരും. 

എങ്കിൽ, “ഇങ്ങനെ എന്തിനു ചെയ്തു അങ്ങനെ ചെയ്യാമായിരുന്നില്ലേ, അങ്ങനെ എന്തിനു ചെയ്തു ഇങ്ങനെ ചെയ്യാമായിരുന്നില്ലേ” എന്ന  വൈരുദ്ധ്യാത്മക ചോദ്യമത്രെ അത്.


ബി. അല്ലാഹുവിന്റെ ചെയ്തികളിൽ ഔചിത്യം നിലീനമായിരിക്കുമെന്ന് ഗ്രഹിക്കാൻ ബുദ്ധിമാനായ മനുഷ്യനു അനായാസം സാധിക്കും. കാരണം : തന്റെ മുന്നിൽ രണ്ടു സാധ്യതകൾ മാത്രമാണ് ഉയർന്നു വരുന്നത്.


1. തന്നിൽ, യുക്തിബോധം സൃഷ്ടിക്കുകയും അനുനിമിഷം അതു നിലനിറുത്തിപ്പോരുകയും ചെയ്യുന്ന അപരിമേയനായ ദൈവത്തിനു തന്റെയത്ര പോലും വിവരമില്ലാതിരിക്കുക.


2. ജ്ഞാനപരിമിതനായ മനുഷ്യന്റെ ഭാഗിക പ്രപഞ്ചവീക്ഷണത്തിൽ, ദൈവിക ചെയ്തികളിലെ ഔചിത്യം ദൃശ്യമാവാതെ വരിക. ഒന്നാം സാധ്യതയെ ബുദ്ധി നിരാകരിക്കുന്നുവെന്നു വ്യക്തം, കോടാനു കോടി ദൈവിക ചെയ്തികളിൽ ഔചിത്യം മനുഷ്യർക്കു തന്നെ ബോധ്യമായതുമാണ്.  

       

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments:

Post a Comment