Friday, 23 July 2021

സുഗ്രഹമായ സത്യം നിഗ്രഹത്തിലെ സാംഗത്യം

 സന്ദേഹം 1 :

സത്യമാണെന്ന് ബോധ്യപ്പെട്ട ശേഷം ഇസ്ലാമിലേക്ക് വരാത്തവർ കുറവായിരിക്കും, താൻ വിശ്വസിക്കുന്നത് ശരിയാണെന്ന് കരുതി ജീവിക്കുന്നവരാണ് അധികവും അവരെ കാലാകാലം ശിക്ഷിക്കുന്നതിന്റെ സംഗത്യം എന്താണ് ?


നിവാരണം :

സത്യം ബോധ്യപ്പെട്ടതിനു ശേഷം നിരാകരിക്കൽ മാത്രമല്ല അവിശ്വാസം. മറിച്ച്, സത്യം സമാഗതമായതിനു ശേഷം, അത് ബോധ്യപ്പെടാനാവശ്യമായ പഠനവും മനനവും നടത്താതെ വൈമുഖ്യം കാണിച്ചതിനാൽ ബോധ്യത്തിൽ എത്തിപ്പെടാതിരിക്കലും അവിശ്വാസമായി ഗണിക്കപ്പെടുന്നു.


താനുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഭൗതിക ജീവിതത്തിലെ, അത്യന്തം നിസ്സാരമായ കാര്യങ്ങളിൽ പോലും അന്വേഷണ തൃഷ്ണ പ്രകടിപ്പിക്കാറുള്ള മനുഷ്യൻ, ശാശ്വത ജീവിതത്തിലെ തന്റെ സൗഖ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അതീവ ഗൗരവം നിറഞ്ഞ ഒരു കാര്യത്തിൽ നിസംഗത പുലർത്തുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.


പിന്നെ, അറിഞ്ഞ / ബോധ്യപ്പെട്ട സത്യസരണി തൃപ്തി പൂർവം മനസാ അംഗീകരിച്ചാൽ തന്നെ - അത് പുറത്ത് പറഞ്ഞില്ലെങ്കിൽ പോലും - ശാശ്വത ശിക്ഷ ഒഴിവായിക്കിട്ടും.  കാരണം, ശാശ്വത ശിക്ഷ അവിശ്വാസികൾക്കു മാത്രമാണ്.


മനസാ, തൃപ്തി പൂർവ്വം അംഗീകരിച്ചവനാവട്ടെ വിശ്വാസിയാണ്. ഭൗതിക ജീവിതത്തിലെ മതകീയ വ്യവഹാരങ്ങളിൽ വിശ്വാസിയായി ഗണിക്കപ്പെടണമെങ്കിൽ, വിശ്വാസം പരസ്യപ്പെടുത്തണമെന്നു മാത്രം.  ‘കാലാകാല’ത്തിന്റെ സാംഗത്യം താഴെ വരുന്നു. 


സന്ദേഹം 2 :

ദൈവം അവിശ്വാസികളെ കാലാകാലം നരകത്തിലിട്ട് പൊരിക്കുന്നത് എന്തിനാണ് ? 


നിവാരണം :

രണ്ട് ലോകങ്ങൾ അല്ലാഹു സംവിധാനിച്ചു. അനുഭൂതികളുടെ സ്വർഗ ലോകവും, ദുരിതങ്ങൾ നിറഞ്ഞ നരക ലോകവും. മനസാ കർമണാ സ്വർഗവുമായി താദാത്മ്യം പുലർത്തുന്ന വിശിഷ്ട സമൂഹങ്ങളെ സ്വർഗത്തിലും, നരകവുമായി താദാത്മ്യപ്പെടുന്ന, രൂപത്തിൽ മനുഷ്യരെങ്കിലും പ്രകൃതത്തിൽ മൃഗതുല്യരോ മൃഗങ്ങളേക്കാൾ അധമരോ ആയ സമൂഹങ്ങളെ നരകത്തിലും, കാലാകാലം വസിപ്പിക്കാൻ അവൻ തീരുമാനിച്ചു.


സർവ്വാധിപനും സർവ്വജ്ഞനുമായ അല്ലാഹുവിന് ആരെയും എവിടെയും താമസിപ്പിക്കാനും തന്റെ അറിവു വെച്ച് സ്വർഗ്ഗവാസികളെയും നരകവാസികളെയും തെരഞ്ഞെടുക്കാനും അവകാശവും അധികാരവും ഉണ്ടായിട്ടും അതൊന്നും അവൻ ചെയ്തില്ല. 


മറിച്ച്, തനിക്കു വേണ്ട ലോകം നിർണയിക്കാൻ വിശ്വാസ കർമ്മ സ്വാതന്ത്ര്യങ്ങൾ നൽകി ഒരു പരീക്ഷ അവർക്ക് ഏർപ്പാട് ചെയ്യുകയും അവരുടെ ഗുണദോഷങ്ങൾ അവർക്ക് നേരിട്ട് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. അതിനു വേണ്ടിയാണ് ഇഹലോകം അവൻ സംവിധാനിച്ചത്.


എന്നാൽ രണ്ടു ലോകങ്ങൾ സംവിധാനിച്ചതിന്റെ ആത്യന്തിക ലക്ഷ്യം നമുക്ക് അവൻ അറിയിച്ചു തന്നിട്ടില്ല. അനുഗ്രഹവും നിഗ്രഹവും അല്ലാഹു ചെയ്യുന്നതിലെ സാംഗത്യം നമുക്ക് പൂർണ്ണമായും  അറിയില്ല. അറിയാൻ നാം ബാധ്യസ്ഥരുമല്ല. «അറിവിൽ നിന്ന് കുറഞ്ഞതു മാത്രമേ നിങ്ങൾക്കു നൽകപ്പെട്ടിട്ടുള്ളൂ» ഒരു കാര്യം നമുക്ക് വ്യക്തമായി അറിയാം , അനുഗ്രഹം ചൊരിയാൻ മാനസിക മായ ആർദ്രത അവനു പ്രേരകമല്ല. തഥൈവ, നിഗ്രഹിക്കാൻ മാനസിക ക്രൗര്യവും അവനെ പ്രേരിപ്പിക്കില്ല. കാരണം, അതെല്ലാം സൃഷ്ടികളിൽ അല്ലാഹു ഹിതാനുസാരം സൃഷ്ടിക്കുന്ന വൈകാരികമായ ന്യൂന (ദൈവ സംഗതമല്ലാത്ത) ഗുണങ്ങളാണ്. ഇതു സംബന്ധമായ കൂടുതൽ വിവരണങ്ങൾക്ക് ‘അവകാശമല്ല, ഔദാര്യമാണ്’ ‘ദൈവം കോപിക്കുകയെന്നാൽ’ എന്നീ പോസ്റ്റുകൾ കാണുക


അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

No comments:

Post a Comment