Wednesday, 14 July 2021

തിരുനബി (ﷺ) യുടെ വിവാഹം ഒരു ദാർശനിക വിശകലനം Part 2

 തിരുനബി (ﷺ) യുടെ, സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യുമായുള്ള  വിവാഹം                            


സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യെ പ്രവാചക തിരുമേനി വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് വിമർശകർ ഉന്നയിക്കുന്ന ആരോപണങ്ങളെ വിശകലനം ചെയ്തു നോക്കാം. അവർ പറയുന്നു : പിതാവിനെയും ഭർത്താവിനെയും കൊലപ്പെടുത്തി സ്വഫിയ്യയെ പ്രവാചകർ സ്വന്തമാക്കുകയും.  

ഇദ്ദ: കഴിയും മുമ്പ് വിവാഹ ബന്ധത്തിലേർപ്പെടുകയും ചെയ്തു.


വസ്തുത എന്താണെന്ന് നോക്കാം : പ്രവാചക തിരുമേനി (ﷺ) സത്യമതം പ്രബോധനം ചെയ്യാൻ ആരംഭിക്കുന്നു . മക്കയിലെ അവിശ്വാസികൾ പ്രവാചകചരെയും വിശ്വാസികളെയും ക്രൂരമായി മർദ്ദിക്കുന്നു. അല്ലാഹുവിന്റെ അനുമതിയോടുകൂടി ആദ്യം എത്യോപ്യയിലേക്കും പിന്നീട് മദീനയിലേക്കും അവർ പലായനം ചെയ്യുന്നു. മദീനയിൽ വർഷങ്ങളോളം പരസ്പരം പോരടിച്ചുകൊണ്ടിരുന്ന രണ്ടു പ്രബല ഗോത്രങ്ങൾ പ്രവാചക തിരുമേനിക്ക് കീഴിൽ ഐക്യപ്പെടുകയും വിശ്വാസികളായി മാറുകയും ചെയ്യുന്നു. 


തുടർന്ന് ഒരു ഇസ്ലാമിക രാഷ്ട്രം മദീനയിൽ സ്ഥാപിതമാവുകയും ജൂതമത വിശ്വാസികളായ മൂന്ന് പ്രബല ഗോത്രങ്ങളുമായി പ്രവാചക തിരുമേനി കരാറിൽ ഏർപ്പെടുകയും ചെയ്തു.

പ്രവാചകരുടെ ആഗമനത്തിനു മുമ്പ് മദീനയിലെ ജൂമതവിശ്വാസികൾ ഒരു പ്രവാചകൻറെ ആഗമനം പ്രതീക്ഷിക്കുകയും യുദ്ധവേളകളിൽ ആ പ്രവാചകനെ തവസ്സുൽ ചെയ്ത് വിജയം തേടുകയും ചെയ്തിരുന്നതായി ഖുർആൻ പറയുന്നുണ്ട്


രാജ്യ സുരക്ഷാ കരാർ ജൂതന്മാർ ലംഘിച്ചതിനാൽ അവരെ നാടുകടത്തേണ്ടി വന്നു. നാടുകടത്തപ്പെട്ടവർ മക്കയിൽ അവിശ്വാസികളുമായി കൈകോർത്ത് ഇസ്ലാമിക രാഷ്ട്രം തകർക്കാനും പ്രവാചക തിരുമേനിയെ വധിക്കാനും നിരന്തരം കുൽസിത നീക്കങ്ങൾ നടത്തി കൊണ്ടിരുന്നു.


അവക്ക് ധൈഷണികവും സൈനികവുമായ നേതൃത്വം നൽകിയിരുന്നത് ഹുയയ്യു ബ്നു അഖ്ത്വബ് ആയിരുന്നു. ഖൈബറായിരുന്നു അവരുടെ കേന്ദ്രം. കേന്ദ്രം ആക്രമിക്കാൻ പ്രവാചക തിരുമേനി (ﷺ) പുറപ്പെട്ടു. കോട്ടയിൽ യുദ്ധ സജ്ജരായി അവർ നിലയുറപ്പിച്ചു. കീഴടങ്ങാനുള്ള  നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് അലീ (റളിയല്ലാഹു അൻഹു) വിന്റെ നേതൃത്വത്തിൽ മുസ്ലിംകൾ ഖൈബർ കോട്ട പിടിച്ചെടുത്തു. 


അവിടെ നടന്ന യുദ്ധത്തിൽ ഹുയയ്യും ജാമാതാവ് കിനാനയും കൊല്ലപ്പെട്ടു. 

ഒരുപാടുപേർ യുദ്ധത്തിൽ തടവുകാരായി. യുദ്ധ തടവുകാർ അടിമകളാക്കപ്പെടുകയാണ് ചെയ്യുക.

അടിമത്തം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ഒത്തിരി കാര്യങ്ങൾ ഇസ്ലാമിലുണ്ട്. എന്നാൽ ,ഒറ്റയടിക്കു ഇസ്ലാം അതു നിരോധിച്ചിട്ടില്ല ( അതിൻറെ ബൗദ്ധിക കാരണങ്ങൾ മറ്റൊരു ലേഖനത്തിൽ പിന്നീട് വിവരിക്കാം )


സമരാർജ്ജിത ധനം വിതരണം ചെയ്യും മുമ്പ്, അതിലൊരു അടിമ സ്ത്രീയെ തനിക്കു നൽകണമെന്ന് സ്വഹാബിയായ ദിഹ്യതുൽ കൽബീ (റളിയല്ലാഹു അൻഹു) ആവശ്യപ്പെടുകയും തനിക്കിഷ്ടപ്പെട്ട ഒന്ന് എടുത്തുകൊള്ളാൻ പ്രവാചക തിരുമേനി അനുമതി നൽകുകയും ചെയ്തു. ശേഷം മറ്റൊരാൾ കടന്നു വരുന്നു. അദ്ദേഹം പറയുകയാണ് : ദിഹ്യ കൊണ്ടുപോയ അടിമ കൊല്ലപ്പെട്ട, ഖൈബറിലെ തലവൻ ഹുയയ്യിന്റെ മകളാണ് അതിനാൽ, അവൾ പ്രവാചകർക്കു മാത്രമേ യോജിക്കുകയുള്ളൂ. വിവരമറിഞ്ഞ പ്രവാചകർ (ﷺ) അവരെ വിളിച്ചു വരുത്തി.


തങ്ങൾ അവരോട് പറഞ്ഞു: 

ഒന്നെങ്കിൽ, നിന്നെ ഞാൻ മോചിപ്പിച്ചു വിട്ടയക്കാം. അല്ലെങ്കിൽ എൻറെ പത്നിയായി നിന്നെ ഞാൻ സ്വീകരിക്കാം. എന്നാൽ, സ്വഫിയ്യ: (റളിയല്ലാഹു അൻഹാ) അതീവ രഹസ്യമായി ഇസ്ലാം പുൽകിയിരുന്നത്കൊണ്ട് തീരുമാനം പ്രഖ്യാപിക്കാൻ ഒട്ടും അവർക്ക് ആലോചിക്കേണ്ടി വന്നില്ല. അവർ തങ്ങളെ ഭർത്താവായി സ്വീകരിക്കാൻ തയ്യാറായി. 


സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യുടെ ഇസ്ലാമിക ആശ്ലേഷണത്തിനു കാരണമായ ഒരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തൻറെ പിതാവ് ഹുയയ്യും മറ്റൊരാളും അടക്കിപ്പിടിച്ചു സംസാരിക്കുന്നത് ഒരിക്കൽ സ്വഫിയ്യ (റളിയല്ലാഹു അൻഹാ) കേൾക്കുകയാണ്. അദ്ദേഹം പിതാവിനോട് ചോദിക്കുന്നു. ഇത് ആ (പ്രവചിത) പ്രവാചകൻ തന്നെയാണോ. പിതാവ് പറഞ്ഞു ഇത് അദ്ദേഹം തന്നെയാണ്. പ്രവാചകരുടെ അടയാളങ്ങൾ പൂർവ്വ വേദത്തിൽ നിന്ന് ജൂതന്മാർ മനസ്സിലാക്കിയിരുന്നു. സ്വന്തം മക്കളെ അറിയുന്നതു പോലെ പ്രവാചക തിരുമേനിയെ അവർക്കറിയാമായിരുന്നു എന്ന് ഖുർആൻ പറഞ്ഞത് അതാണ്.


ജൂതന്മാരിൽ നിന്നും ഇത് കേട്ടറിഞ്ഞാണ് മദീന നിവാസികൾ പ്രവാചക തിരുമേനിയിൽ വിശ്വസിച്ചത്. എന്നാൽ, മദീനയിലെ ജൂതന്മാർ അവിടേക്ക് കുടിയേറിപ്പാർത്ത ഇസ്രായേൽ വംശജരായിരുന്നു. സമാഗതരായ പ്രവാചകർ ഇസ്രായേൽ വംശജനല്ലെന്ന് അറിഞ്ഞതോടെ പ്രവാചകരിൽ വിശ്വസിക്കാൻ ജൂതന്മാരുടെ വംശീയത വിസമ്മതം കാണിക്കുകയായിരുന്നു. 


യസ്രിബിൽ നിന്നും ഒരു ചന്ദ്രൻ വന്ന് തൻറെ മടിയിൽ വീണതായി താൻ സ്വപ്നം കാണുകയും ഭർത്താവ് കിനാനയോട് സ്വപ്നകഥ വിവരിച്ചപ്പോൾ

മദീനയിൽ നിന്നും വരുന്ന ഈ രാജാവിന്റെ പത്നിയാവാൻ നീ കൊതിക്കുന്നോ എന്ന് ചോദിച്ചിട്ട് അയാൾ കണ്ണിന് ആഞ്ഞൊരു അടി അടിക്കുകയും ചെയ്ത മറ്റൊരു സംഭവം സ്വഫിയ്യ (റളിയല്ലാഹു അൻഹാ) തന്നെ പിന്നീട് ഉദ്ധരിച്ചിട്ടുണ്ട്.


സ്വഫിയ്യ (റളിയല്ലാഹു അൻഹാ) യുടെ ആർത്തവ പിരീഡ് കഴിഞ്ഞ് സദ്ദുൽ റൗഹാഇൽ / സദ്ദുൽ സ്വഹ്ബാഇൽ എത്തിയതിനുശേഷമാണ് പ്രവാചകർ അവരുമായി വിവാഹിതരാകുന്നത്. 


ഇനി അത്തരം പ്രോട്ടോകോളൊന്നും പ്രസ്തുത വിവാഹത്തിൽ സ്വീകരിക്കപ്പെട്ടിരുന്നില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാലും പ്രശ്നമൊന്നുമില്ല. വൈവാഹികവും വൈവാഹികേതരവുമായ കാര്യങ്ങളിൽ നാം സ്വീകരിക്കുന്ന പ്രോട്ടോകോളുകൾ ദൈവികമാണ്. |അതുകൊണ്ടാണല്ലോ  സാമൂഹിക നിയമങ്ങളുടെ ഭാഗമെന്ന നിലയിൽ ചിലതൊക്കെ സ്വീകരിക്കുമ്പോൾ പോലും അതിനെ അനുപേക്ഷണീയമായി  കാണാൻ ദൈവനിഷേധിക്കു കഴിയാത്തത്|

പ്രോട്ടോകോൾ നടപ്പിലാക്കിയ ദൈവം, തന്റെ ഇഷ്ട ദാസർമാർക്ക് / പ്രവാചകന്മാർക്ക് ഇളവുകൾ നൽകാനും അധികാരമുള്ളവനത്രെ. ദൈവത്തെ തന്നെ അംഗീകരിക്കാത്തവർ അത്തരം അനുബന്ധ കാര്യങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നത് സംഗതമല്ല


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments:

Post a Comment