Monday, 12 July 2021

പ്രവാചകത്വ സ്ഥിരീകരണവും സംശയ ദൂരീകരണവും

 




പ്രവാചകത്വ സ്ഥിരീകരണവും സംശയ ദൂരീകരണവും

     ✍️  അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി              

അല്ലാഹു, ലക്ഷത്തിൽ പരം പ്രവാചകൻമാരെ മനുഷ്യ ഭൂത വിഭാഗങ്ങളിലേക്കു നിയോഗിച്ചു. അവരിൽ ചിലർക്ക് അവൻ വേദങ്ങൾ നൽകി. നാലു വലിയ വേദങ്ങളും ചെറു വിവരണങ്ങൾ അടങ്ങിയ നൂറ് ഏടുകളുമാണ് അവർക്ക് നൽകപ്പെട്ടത്. പ്രവാചക ശൃംഖലയുടെ അവസാന കണ്ണി മുഹമ്മദ് നബി ﷺ യും തങ്ങൾക്ക് അവതീർണമായ വേദം വിശുദ്ധ ഖുർആനുമാണ്. ഇതുമായി ബന്ധപ്പെട്ട് ഏതാനും സന്ദേഹങ്ങൾ നിവാരണ സഹിതം ഇവിടെ കുറിക്കാം.              


സന്ദേഹം 1 :

പ്രവാചകൻമാരെ സമൂഹം എങ്ങനെ തിരിച്ചറിയും ?


നിവാരണം :

ഉദാഹരണത്തിലൂടെ വ്യക്തമാക്കാം :

ഒരു രാജാവ് തന്റെ പ്രജകൾക്ക് ചില സന്ദേശങ്ങൾ കൈമാറുവാൻ അവരിൽ നിന്നൊരാളെ നിയോഗിച്ചു. ദൂതൻ ജനമദ്ധ്യേ ഉറക്കെ സന്ദേശം വായിച്ചു കേൾപിക്കുന്നു.


വ്യാജ ദൂതൻമാരിൽ നിന്നും തന്നെ വ്യതിരിക്തനാക്കുന്ന ചില രാജകീയ മുദ്രകൾ സത്യ ദൂതനിൽ കാണാവുന്നതിനാൽ ജനം വഞ്ചിതരാവുകയില്ല.


തഥൈവ, ജഗരാജനായ ദൈവം തന്റെ ദാസരായ പ്രജകൾക്ക് ചില സന്ദേശങ്ങൾ ചില മഹാമനീഷികളിലൂടെ കൈമാറി യിരിക്കുകയാണ്. വ്യാജവാദികൾക്ക്

/കോമരങ്ങൾക്ക് ഒരിക്കലും പ്രദർശിപ്പിക്കാൻ കഴിയാത്ത സമുജ്ജ്വലമായ രാജകീയ (ദൈവീക) പ്രമാണങ്ങൾ സഹിതമാണ്  ദൈവം അവരെ നിയോഗിച്ചിരിക്കുന്നത്.


വ്യാജവാദികളാണെങ്കിൽ സൃഷ്ടി കഴിവുകൾക്ക് അതീതമാണെന്ന് സുതരാം വ്യക്തമായ /മൃതരെ പുനർ ജീവിപ്പിക്കൽ, വിശുദ്ധ ഖുർആൻ പോലുളള ദീപ്ത ദൃഷ്ടാന്തങ്ങളാൽ നിരന്തരം അവർ ശാക്തീകരിക്കപ്പെടുകയില്ല. വിശിഷ്യാ, പ്രവാചകത്വത്തിന്റെ ദൈവിക സാക്ഷ്യങ്ങളായി അവയെ അവർ അവതരിപ്പിക്കുമ്പോൾ.


സന്ദേഹം 2 :

അത്ഭുതങ്ങൾ സാത്താനോ മറ്റു അദൃശ്യ ജീവികളോ ചെയ്തതാകാൻ സാധ്യതയില്ലേ ?


നിവാരണം :

ലോകക്രമം ദൈവം സംവിധാനിച്ചതാണെന്നും അതിനോട് യോജിച്ചോ അതു ഭേദിച്ചോ സംഭവിക്കുന്ന ഏതു കാര്യവും നടപ്പിൽ വരുത്തുന്നത് അവൻ തന്നെയാണെന്നും ദൈവത്തിന്റെ ഏകത്വം നമ്മെ തെര്യപ്പെടുത്തുന്നു. എങ്കിൽ, അൽഭുതങ്ങൾക്കു പിന്നിൽ ഏത് അദൃശ്യ കരം പ്രവർത്തിച്ചാലും അതിനെ സംവിധാനിക്കുകയും സക്രിയമാക്കുകയും ചെയ്ത് ആ അൽഭുതങ്ങൾ വെളിപ്പെടുത്തുന്നത് ദൈവം തന്നെയായിരിക്കുമല്ലോ. 


സന്ദേഹം 3 :

മാന്ത്രികൻ പ്രവാചത്വം വാദിച്ചു വന്നാൽ എന്ത് ചെയ്യും ?


നിവാരണം :

എ. പ്രവാചകൻമാരുടെ കൈക്ക് ദൈവം വെളിപ്പെടുത്തുന്ന അൽഭുതം അവൻ സംവിധാനിച്ച ലോക ക്രമത്തിൽ അവൻ തന്നെ നടപ്പിൽ വരുത്തുന്ന ഭാഗികവും താൽക്കാലികവുമായ മാറ്റമാണ്. മാന്ത്രിക വിദ്യ ലോകക്രമത്തിന്റെ തന്നെ ഭാഗവും പഠനം വഴി ആർക്കും കൈവശപ്പെടുത്താവുന്ന കാര്യവുമാണ്. അറിയാത്തവർക്ക് അതൊരു അൽഭുതമായി തോന്നാമെന്നു മാത്രം.


ബി. മാന്ത്രിക വിദ്യയും നിലവിലെ ലോക ക്രമത്തിന്റെ മാറ്റമാണ് എന്നു വന്നാലും കുഴപ്പമില്ല. കാരണം മാന്ത്രികൻ അത്തരമൊരു അത്ഭുതം പ്രകടിപ്പിച്ചത് കൊണ്ടു മാത്രം പ്രവാചകനാണെന്നു വരില്ല. പ്രവാചകത്വം അവൻ വാദിക്കുക കൂടി വേണം. അവൻ പ്രവാചകത്വം വാദിച്ചാൽ അത്തരമൊരു അത്ഭുതം അവനിലൂടെ അല്ലാഹു വെളിപ്പെടുത്തുകയില്ല. കാരണം, തന്റെ പേരിൽ വ്യാജവാദവുമായി വന്നവനെ ദൈവം സപ്പോർട്ട് ചെയ്യുകയില്ല. സപ്പോർട്ട് ചെയ്യുകയാണെങ്കിൽ അവൻ വ്യാജനല്ലെന്ന് വരുകയും ചെയ്യും. ഒരാൾ ഒരേസമയം സത്യവാദിയും വ്യാജവാദിയുമാകൽ സംഭവ്യമല്ലല്ലോ.

        

സന്ദേഹം 4 :

ഖുർആൻ സൃഷ്ടി കഴിവുകൾക്ക് അതീതമാണെന്ന് എങ്ങനെ മനസ്സിലാക്കാം ?


നിവാരണം :

ഖുർആന്റെ ദൈവികതയിൽ സംശയിക്കുന്നവരെ ഖുർആനിന് /ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിന് സമാനമായ ഒരു വചനം കൊണ്ട് വരാൻ പതിനാല് ശതകങ്ങളായി ഖുർആൻ വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്.


അറബി ഭാഷാ സാഹിത്യത്തിലെ അഗ്രേസരൻമാർ അന്നും ഇന്നും എന്നും പ്രതിയോഗി പാളയത്തിൽ സുലഭമാണ്. ആധുനികവും  പൗരാണികവുമായ സർഗ്ഗാത്മക ഉൽപ്പന്നങ്ങൾ കൺമുന്നിൽ കുമിഞ്ഞ് കൂടിക്കിടക്കുന്നുമുണ്ട്. 


എന്നിട്ടും, ഇതാ.. ഇത്  ഖുർആനുമായി സമാനത പുലർത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വിദ്വാനും ഇത:പര്യന്തം രംഗത്തു വന്നിട്ടില്ല.സമീപ കാലത്ത്  പ്രത്യക്ഷപ്പെട്ട, ഖുർആനേതര ഗദ്യങ്ങളുടെ നാലയലത്തുപോലും എത്താത്ത പിതൃശൂന്യമായ ചവറുകൾ പരാമർശം അർഹിക്കുന്നില്ല


ഇതിന് ബൗദ്ധികമായി രണ്ടിലൊരു കാരണമാണ് പറയാൻ സാധിക്കുക.  ഒന്നെങ്കിൽ, ഖുർആൻ സൃഷ്ടി കഴിവുകൾക്കതീതമായ ഭാഷാ മികവ് പുലത്തുന്നു. അല്ലെങ്കിൽ, സൃഷ്ടി കഴിവുകൾക്കതീതമല്ലാതിരുന്നിട്ടും  സമാനമായത് രചിക്കുന്നതിൽ നിന്നും സർവ്വരെയും അസാധാരണമാം വിധം സ്രഷ്ടാവ് പിന്തിരിപ്പിക്കുന്നു.


രണ്ടായാലും, ഈ ഗ്രന്ഥം എന്റെ പ്രവാചകത്വത്തിന് തെളിവാണെന്ന് വാദിക്കുന്ന മുഹമ്മദ് നബി (ﷺ) യെ ദൈവം പിന്തുണക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തം.


നബി (ﷺ) യിലൂടെ വെളിപ്പെട്ട 

(പരശതം പേർക്ക് അംഗസ്നാനം വരുത്താൻ പര്യാപ്തമായ ജലം വിരലുകൾക്കിടയിലൂടെ നിർഗളിച്ചതടക്കം) പരസഹസ്രം ദൃഷ്ടാന്തങ്ങളെയും നബി (ﷺ) യെ യഥാവിധം അനുഗമിച്ച അനുയായികളുടെ 

/ഔലിയാക്കളുടെ കൈക്ക് പ്രത്യക്ഷപ്പെട്ട ലക്ഷോപലക്ഷം അൽഭുത കൃത്യങ്ങളെയും

ഇതിലേക്കു ചേർക്കാം.


സന്ദേഹം 5 :

ഖുർആനിനു സമാനമായ വചനം കൊണ്ട് വരാൻ സൃഷ്ടികളെ അല്ലാഹു വെല്ലുവിളിക്കുകയെന്നാൽ പ്രശസ്തനായൊരു എഴുത്തുകാരൻ തന്റെ ലേഖനത്തിനു സമാനമായത് കൊണ്ടു വരാൻ കൊച്ചു കുട്ടികളെ വെല്ലു വിളിക്കുന്നത് പോലെയല്ലെ ? ഇതൊരു ദൈവത്തിന് അനുയോജ്യമാണോ ? ഖുർആൻ ദൈവ വചനമല്ലെന്ന് ഇത് സൂചന നൽകുന്നില്ലേ?  ഇനി ആ വെല്ലുവിളി സീകരിച്ച് ഖുർആനിനു സമാനമായതുമായി ആരെങ്കിലും വന്നുവെന്നിരിക്കട്ടെ, മൂല്യ നിർണയം ആരു നിർവഹിക്കും ?


നിവാരണം :

ഉപര്യുക്ത എഴുത്തുകാരൻ ഒരു അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം കൊച്ചു വിദ്യാർത്ഥികൾക്ക്, അവർക്കു ഗ്രാഹ്യവും എന്നാൽ അപ്രാപ്യവുമായ ശൈലിയിൽ ഒരു സന്ദേശം ലീഡർ മുഖാന്തരം കൊടുത്തയച്ചുവെന്നും വിചാരിക്കുക. 


മാഷിന്റെ സന്ദേശമാണെന്ന് ശൈലി കണ്ട മാത്രയിൽ അവർ തിരിച്ചറിഞ്ഞെങ്കിലും, അതു സ്വീകരിക്കാൻ വൈമനസ്യമുള്ള കൂട്ടുകാർ, അത് ലീഡർ എഴുതിയുണ്ടാക്കിയ വ്യാജ സന്ദേശമാണെന്നു വാദിക്കുന്നു.


ഈ സന്ദർഭത്തിൽ, തന്റെ സത്യാവസ്ഥ തെളിയിക്കാൻ വേണ്ടി നിങ്ങളും അതു പോലൊരെണ്ണം  എഴുതിയുണ്ടാക്കൂ.. എന്ന് ലീഡർക്കു വെല്ലുവിളിക്കാം.സന്ദേശം വളരെ സുപ്രധാനമാണെങ്കിൽ വിശേഷിച്ചും.


വെല്ലുവിളിക്കാൻ അധ്യാപകൻ തന്നെ തന്റേതായ ശൈലിയിൽ ലീഡർക്കു നിർദ്ദേശം നൽകിയെന്നും വരാം. അധ്യാപകന്റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികൾ അതിനു ശ്രമിക്കില്ല. 


ഇനി പ്രസ്തുത സന്ദേശത്തിനു സമാനമായതാണെന്നും പറഞ്ഞ് ഏതെങ്കിലുമൊരു വിരുതനായ വിദ്യാർത്ഥി വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആർക്കും മൂല്യനിർണയം നടത്താൻ കഴിയും വിധം താണ നിലവാരമാണതു പുലർത്തുക. ഖുർആൻറെ കാര്യവും ഇതിൽ നിന്നു ഭിന്നമല്ല. 


വിശുദ്ധ ഖുർആന്റെ അസംഖ്യം വ്യതിരേകങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമാണ്. വേണ്ടി വന്നാൽ ആർക്കു വേണമെങ്കിലും അതവലംബിച്ചു മൂല്യനിർണയം നിർവഹിക്കാം.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments:

Post a Comment